
കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലും കേരളം കാഴ്ചവെക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് യൂണിസെഫിന്റെ (UNICEF) ആഗോള അംഗീകാരം. ജീവിതശൈലീ രോഗങ്ങൾ കുട്ടികളിൽ പടരുന്നത് തടയാനും അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാതൃകാപരമായ പദ്ധതികളെ യൂണിസെഫ് വിദഗ്ദ്ധർ പ്രകീർത്തിച്ചു. കേരളത്തിലെ കുട്ടികളുടെ ആരോഗ്യവും ജീവിത നിലവാരവും ലോകത്തിന് തന്നെ മാതൃകയാണെന്ന് സംഘം വിലയിരുത്തി.
രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ആയിരം നവജാത ശിശുക്കളിൽ അഞ്ച് പേർ മാത്രമാണ് കേരളത്തിൽ മരിക്കുന്നത്. സംസ്ഥാന സർക്കാർ കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും നൽകുന്ന ഈ കരുതലിനെ മുൻനിർത്തി, കേരളവുമായി സഹകരിച്ച് ആഗോളതലത്തിൽ പുതിയൊരു ആരോഗ്യ നയം രൂപീകരിക്കാൻ ഒരുങ്ങുകയാണ് യൂണിസെഫ്.
ALSO READ : കേരളത്തിൽ സ്ത്രീസുരക്ഷയ്ക്ക് പുതിയ ചുവട്: ‘നിർഭയ നിശ’ പദ്ധതി നടപ്പിലാക്കുന്നു
ന്യൂയോർക്കിൽ നിന്നുള്ള യൂണിസെഫ് പ്രതിനിധി സംഘത്തിലെ പകർച്ചവ്യാധി ഇതര രോഗ വിദഗ്ദ്ധൻ ഡോ. റാവോൽ ബെർമെജോ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. ശൈശവ മരണങ്ങൾ തടയുന്നതിൽ കേരളം കൈക്കൊണ്ട നടപടികൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണെന്നും ഇതിന് സംസ്ഥാന സർക്കാരിനോടുള്ള നന്ദി അറിയിക്കാനാണ് തങ്ങൾ കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക അംഗീകാരമായി യൂണിസെഫിന്റെ പ്രശസ്തി പത്രം സ്പീക്കർ എ.എൻ. ഷംസീർ ഏറ്റുവാങ്ങി. വിട്ടുമാറാത്ത അസുഖങ്ങളുള്ള കുട്ടികൾക്ക് കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ നൽകുന്ന പിന്തുണ വലുതാണെന്നും കേരളത്തിൽ നിന്നുള്ള പഠനങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ പ്രാധാന്യമുള്ളതാണെന്നും യൂണിസെഫ് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. ശിശുക്ഷേമത്തിലും ആരോഗ്യ സംരക്ഷണത്തിലും കേരളം കൈവരിച്ച ഈ മുന്നേറ്റം വരും തലമുറയുടെ കരുത്തുറ്റ വളർച്ചയ്ക്ക് അടിത്തറയാകും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

