
അതിവേഗ റെയിൽ, എയിംസ്, വിമാനത്താവളം ഇങ്ങനെ വികസനത്തിന്റെ ബ്ലൂ പ്രിന്റുകൾ ദില്ലിയിൽ നിന്നും ഇപ്പൊ അടിച്ചിറക്കും എന്ന് സ്വപ്നം കണ്ട് മാരാർജി ഭവനിൽ ആനയും അമ്പാരിയും തയാറാക്കിയ ഒരു ടീമുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ഇപ്പൊ തന്നെ പ്രഖ്യാപനങ്ങൾ കോരി ചൊരിയും എന്ന് പ്രതീക്ഷിച്ച്, അവസാനം ആമ മുട്ട മാത്രം കിട്ടിയിട്ടും അതിനെയും ഗതികെട്ട് ന്യായീകരിക്കേണ്ടി വന്ന ആ ടീമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ.
നിർമ്മലാജി സംസ്ഥാനത്തെ സ്നേഹം കൊണ്ട് വാരിപ്പുണരുന്നത് കാണിക്കാൻ ബിജെപി ആപ്പീസിൽ മാധ്യമങ്ങളെയെല്ലാം വിളിച്ചു വരുത്തി നടത്തിയ ഷോ എല്ലാം നട്ടുച്ചക്ക് പന്ത്രണ്ടരക്ക് ആവിയാവുന്നതാണ് അവസാനം ജനങ്ങൾ കണ്ടത്.

ബിഗ് സ്ക്രീനിൽ ബിഗ് ബജറ്റ് സിനിമ റിലീസിങ്ങ് പോലെ നേതാക്കളും മുൻ നിരയിൽ കാര്യകർത്താക്കളും പിൻനിരയിൽ അണികളും അഭിമാനത്തോടെ തലയുയർത്തി ഇരിക്കുന്ന ചിത്രങ്ങൾ ആദ്യം തന്നെ പുറത്തുവിട്ടതാണ് വള്ളിക്കെട്ടായി മാറിയത്. സർപ്രൈസ് പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് മുൻകൂർ പ്രചാരണം നടത്തിയതും തിരിച്ചടിച്ചു. പ്രഖ്യാപനങ്ങൾ ഉണ്ടായാലുടൻ പൊട്ടിക്കാൻ മാലപടക്കം, ചെണ്ട മേളം, 2500 കാവി ലഡു… എല്ലാം വേസ്റ്റായി.
അവസാനം വിളിച്ചു കൂട്ടിയ മാധ്യമങ്ങൾ തന്നെ ചോദിച്ച ‘ആമ മുട്ട’ ചോദ്യങ്ങൾക്ക് മുന്നിൽ നിർമ്മലാജിയെ ന്യായീകരിക്കാൻ കുഴങ്ങുന്ന നേതാക്കൾ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണയുടെ പരിഹാസ്യമുഖങ്ങളായി.
വൻകിട വ്യവസായങ്ങളും മെട്രോ വികസനവും സ്വപ്നം കണ്ടിരുന്ന മലയാളിക്ക് മുന്നിലേക്ക് കടലാമയെ ഇറക്കിവിട്ട് കേന്ദ്രം രക്ഷപ്പെടുമ്പോൾ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ ഇനിയെന്ത് ‘തേങ്ങ’യാണ് കാണിക്കുകയെന്ന ചോദ്യചിഹ്നത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സംസ്ഥാന ബിജെപി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


