
സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കാനും വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രധാന പ്രചരണ ആയുധമായ ഒന്നായിരുന്നു ശബരിമല സ്വർണ്ണക്കൊള്ള. കൃത്യവും സുതാര്യവുമായ അന്വേഷണവുമായി ഇടതുപക്ഷ സർക്കാർ പ്രതികളെ ഓരോന്നായി അഴിക്കുള്ളിലാക്കി മുന്നിടുമ്പോഴാണ് ഈ കള്ള പ്രചാരണം. പിടിയിലായവരുടെ കോൺഗ്രസ് ബന്ധം പുറത്തേക്ക് വരുമ്പോഴും സർക്കാരിനെതിരെ അപവാദ പ്രചാരണം തകൃതിയായി തുടരുകയാണ്.
പക്ഷേ ഇപ്പോൾ പുറത്തിറങ്ങിയ ചില ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവിനെയും കോൺഗ്രസിനെയും വെട്ടിലാക്കിയിരിക്കുന്നത്. സോണിയാ ഗാന്ധിക്ക് ചരട് കെട്ടിക്കൊടുക്കുന്ന ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
‘ഇത് ഒറിജിനൽ ഫോട്ടോ അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് അക്കാര്യം വ്യക്തമാക്കണം’ എന്ന് കുറിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചിട്ടിണ്ട്. സോണിയ ഗാന്ധിക്ക് ഉണ്ണികൃഷ്ണൻ പോറ്റി കൈയിൽ ചരട് കെട്ടിക്കൊടുക്കുന്നത് ഫോട്ടോയിൽ കാണാം. സർക്കാരിനെതിരെ ശബരിമല ആയുധമാക്കുന്ന വിഡി സതീശൻ മന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയണം. ഇല്ലാക്കഥകൾ മെനയുന്നവർ കണ്മുന്നിലെ യാഥാത്ഥ്യത്തെ കണ്ടില്ലെന്ന് നടിക്കാതെ മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് മറുപടി പറയാൻ തയ്യാറാകണം.
അതേസമയം ഗോവർധനും സോണിയഗാന്ധിയും ആൻ്റോ ആൻ്റണി എംപിയും അടൂർ പ്രകാശും ഒറ്റഫ്രെയിമിലുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പക്ഷേ ഇതിലൊന്നും കോൺഗ്രസിനും മുസ്ലീം ലീഗിനും മാത്രമല്ല ഈ ആയുധം ഏറ്റ് പിടിച്ച ചില മാധ്യമങ്ങൾക്കും മിണ്ടാട്ടമില്ല. സോണിയഗാന്ധിയും ഗോവർധനും ഒപ്പമുള്ള ചിത്രത്തിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും ശബരിമല സന്ദർശിക്കുന്ന ചിത്രവും പ്രതിപക്ഷ നേതാവിനൊപ്പം പത്രസമ്മേളനം നടത്തുന്ന ഗോവർധന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസുകാരും അവരുടെ കൂലിയെഴുത്തുകാരും മൗനത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

