സോണിയാ ഗാന്ധിയെ അങ്ങനെ ആർക്കുംപോയി കാണാനാകുമോ? അപ്പോയിൻമെൻ്റ് ലഭിക്കൽ അത്ര ഈസിയല്ല കേട്ടോ!

Security at Sonia Gandhi’s Residence

ദൃശ്യ ദാമോദരൻ

ശബരിമലയിലെ അയ്യപ്പന്റെ സ്വർണ്ണം കട്ടയാളും സ്വർണം വാങ്ങിയവരുമെല്ലാം സോണിയാ ഗാന്ധിയുടെ വീട്ടിൽ എത്തിയ ചിത്രങ്ങളെല്ലാം എല്ലാവരും കണ്ടതാണല്ലോ. സോണിയാ ​ഗാന്ധിയുടെ വീട്ടിൽ അങ്ങനെ പലരും പോകുമെന്നും ഒന്നിച്ച് ഫോട്ടോ എടുക്കുമെന്നുമൊക്കെയാണ് കോൺ​ഗ്രസ് നേതാക്കളുടെ പ്രതിരോധ വാദങ്ങൾ. അങ്ങനെ ആർക്കുംപോയി സോണിയാ ഗാന്ധിയെ കാണാനാകുമോ? കനത്ത സുരക്ഷാവലയത്തിലുളള അവരുടെ വസതി അങ്ങനെ എല്ലാവർക്കും വേണ്ടി തുറക്കുമോ?

ഇല്ല എന്ന് തന്നെയാണ് ഉത്തരം. ലോകത്തിലെ തന്നെ ഏറ്റവും അധികം സുരക്ഷയുള്ള കുടുംബങ്ങളിൽ ഒന്നാണ് സോണിയാ ഗാന്ധിയുടേത്. 1991ൽ ശ്രീപെരുമ്പത്തൂരിൽ നടന്ന എൽടിടിയുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷമാണ് സുരക്ഷ ശക്തമാക്കിയത്. സോണിയ ഗാന്ധിയുടെ വീടിന് മുന്നിൽ പോയി മുഖം കാണിക്കാൻ കഴിയാതെ തിരിച്ചു വരേണ്ടി വന്ന കോൺഗ്രസ് നേതാക്കൾ ഒരുപാടുണ്ടല്ലോ. സോണിയാ ഗാന്ധിയെ കാണാനും അപ്പോയിൻമെൻ്റ് ലഭിക്കാനും കുറേയേറെ നടപടിക്രമങ്ങളുണ്ട്.

ALSO READ: ആശ്രാമം ഇഎസ്ഐ മെഡിക്കല്‍ കോളേജ് അനുമതി സർക്കാർ നിഷേധിച്ചോ? 6 മാസം മൗനത്തിലാണ്ടതെന്തേ? വസ്തുത ഇത്…

ആദ്യം രേഖമൂലമോ ഫോണിലൂടെയോ അപ്പോയിൻമെൻ്റിന് അപേക്ഷിക്കണം. അതിപ്പോൾ ദേശീയ നേതാക്കളായാലും ഇളവൊന്നും ഉണ്ടാകില്ല. ഇനി അപേക്ഷകൻ മുതിർന്ന നേതാവോ സോണിയാ ഗാന്ധിക്ക് പരിചയം ഉള്ളയാണോ ആണെങ്കിൽ വലിയ കടമ്പകൾ ഉണ്ടാകില്ല. നേരിട്ട് സോണിയ ​ഗാന്ധിയെ ഓഫീസ് ബന്ധപ്പെടും. എന്നാൽ അപരിചിതനായ ആളാണെങ്കിൽ അപ്പോൾ തന്നെ അപേക്ഷ തള്ളും.

ഇനി അപരിചിതനായ വ്യക്തിയെ ശുപാർശ ചെയ്യാൻ കോൺഗ്രസ് നേതാക്കളാരെങ്കിലും ഉണ്ടെങ്കിൽ അപേക്ഷ പരിഗണനക്ക് എടുക്കും കേട്ടോ. സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് ബന്ധപ്പെട്ട സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വഴി തന്നെ അപ്പോയിൻമെൻ്റ് എടുക്കണം. ലഭിച്ച അപേക്ഷകൾ ഓഫീസ് ഫ്രാഥമികമായി പരിശോധിച്ചാണ് പരി​ഗണിക്കുക.

അപേക്ഷക്കൊപ്പം എന്ത് കാരണത്തിനാണ് കാണുന്നതെന്നും ഏത് ദിവസം കാണാൻ ആണ് ആഗ്രഹിക്കുന്നതെന്നും കൂടിക്കാഴ്ച്ചക്ക് എത്ര സമയം വേണമെന്നുമൊക്കെ കൃത്യമായി എഴുതിയിരിക്കണം. പേര്, തിരിച്ചറിയൽ രേഖകൾ എന്നിവയും നിർബന്ധം. തുടർന്ന് ലഭ്യമായ എല്ലാ അപേക്ഷയും എസ്പിജി ഐജിക്ക് കൈമാറും. എസ്പിജി ക്ലിയറൻസ് ലഭിച്ചാൽ ഓഫീസ് തന്നെ അത് തരംതിരിക്കുകയാണ് ചെയ്യുക. ലഭിച്ച അപേക്ഷകൾ വിഐപി , വിവിഐപി പ്രകാരം മുൻഗണന നോക്കി ക്രമീകരിച്ച് സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മുന്നിലെത്തും. ഇവർ സോണിയാ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് സമയം നിശ്ചയിക്കുക.

ഒടുക്കം കൂടിക്കാഴ്ച്ചക്ക് അനുമതി ലഭിച്ചാൽ തീയതിയും സമയവും മുൻകൂട്ടി അറിയിക്കുന്ന ഒരു പാസ് എസ്പിജി ഒപ്പിട്ട് ഈ വ്യക്തിക്ക് കൈമാറും. ലഭിച്ച സമയത്തിനും രണ്ട് മണിക്കൂർ മുൻപ് എങ്കിലും സെക്യൂരിറ്റി ചെക്ക് ചെയ്യാൻ അവിടെ എത്തേണ്ടതുണ്ട്. മെയിൽ ഗേറ്റ് വരെയാണ് വാഹനം കടത്തിവിടുക. തുടർന്ന് സെക്യൂരിറ്റി ചെക്ക്. അവിടെ മെറ്റൽ ഡിക്റ്ററ്റർ, ബാഗ് സ്കാനർ, ദേഹപരിശോധന എന്നിവ നടത്തും. സോണിയാ ഗാന്ധിക്ക് എന്ത് ഉപഹാരം കൈമാറണമെങ്കിലും അത് SPG കർശനമായും പരിശോധിക്കും.

ALSO READ: ‘അടൂർ പ്രകാശ് പെരുങ്കള്ളന്മാരെ ഒന്നിലേറെ തവണ കണ്ടു, കള്ളനാണെന്ന് മനസിലായപ്പോൾ ബിജെപിക്ക് പോലും തന്ത്രിയെ വേണ്ട’; എം വി ഗോവിന്ദൻ മാസ്റ്റര്‍

പരിശോധക്ക് ശേഷം കുറച്ച് നേരം മെയിൽ എൻട്രൻസിൽ കാത്തിരിക്കുകയും വേണം. പിന്നീട് രണ്ടാമത്തെ ഗേറ്റിലൂടെ ജൻപഥിലേക്ക് കൊണ്ട് പോകും. മുതിർന്ന നേതാക്കൾക്ക് അകത്തേക്ക് പോകാൻ സോണിയാ ഗാന്ധിയുടെ ഓഫീസ് ഒരു കാർ അയക്കും. 150 മീറ്റർ അപ്പുറത്താണ് ഭവനം. മറ്റുള്ളവർ നടന്നുതന്നെ അവിടെ എത്തണം.

അവിടെ സ്വീകരണമുറിയിൽ കാത്തിരിക്കുന്ന അപേക്ഷകനെ തിരക്ക് ഒഴിയുന്ന മുറയ്ക്ക് സോണിയാ ഗാന്ധി കാണും. ഇനി നിങ്ങൾ പറയൂ, ഇങ്ങനെ ഒരു സ്ഥലത്ത് ഇത്രയും സുരക്ഷാ നടപടികൾ കടന്ന് ഒരു പോറ്റി ആരുടെയും സഹായം ഇല്ലാതെ കയറിയിറങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കണോ? നിങ്ങളുടെ മുട്ടാപോക്ക് ന്യായങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങാൻ ബുദ്ധിമുട്ടാണ്.

പോറ്റിയെ സോണിയാ ഗാന്ധി കണ്ടിട്ടുണ്ടെങ്കിൽ അതിന് കോൺഗ്രസ് മറുപടി പറഞ്ഞേ മതിയാകൂ. ഇപ്പോഴിതാ അടൂർ പ്രകാശും എസ്ഐടിക്ക് മുന്നിലെത്തിയിട്ടുണ്ട്. സത്യങ്ങളെല്ലാം അങ്ങനെ മറനീക്കി പുറത്തുവരുന്നുണ്ട്. സ്വർണമോഷണത്തിൽ ഇനി കോൺ​ഗ്രസിലെ ആരൊക്കെ പ്രതിക്കൂട്ടിലാകുമെന്ന് കണ്ടറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News