
വരാൻ പോകുന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മുഖമുള്ള ബിജെപിക്കാരെ മാത്രമല്ല കോണ്‍ഗ്രസ് പൊയ്മുഖമുള്ള ആര്‍എസ്എസുകാരെയും കേരളത്തിലെ മതേതര വിശ്വാസികൾ ഭയക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബിജെപി വളര്‍ന്ന് പന്തലിച്ച ഇടങ്ങളിലെല്ലാം വഴിവെട്ടിയതും വളമിട്ടതും കോണ്‍ഗ്രസുകാര്‍ തന്നെയാണ്.
ബിജെപി വരില്ലെന്ന് വിചാരിച്ച ഇടങ്ങളിലെല്ലാം കോണ്‍ഗ്രസ് മൊത്തത്തില്‍ ബിജെപി ആയി മാറിയ കോണ്‍ഗ്രസുകാരുടെ കണക്കെടുത്താല്‍ ഈ കുറിപ്പില്‍ ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേര്‍ന്ന മുൻ കോൺഗ്രസ് നേതാക്കളാണ്. ത്രിപുരയിലും അരുണാചലിലും ബിജെപി അധികാരം പിടിച്ചെടുത്തത് കോണ്‍ഗ്രസ് ബിജെപിയായി മാറിയതിൻ്റെ ഉദാഹരണമാണെന്ന് കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിൻ്റെ ഒരു ചെറിയ പതിപ്പാണ് മറ്റത്തൂരില്‍ കണ്ടത്. എല്‍ഡിഎഫിനെ മാറ്റി നിര്‍ത്താൻ കോണ്‍ഗ്രസ് പ്രതിനിധികള്‍ ബിജെപിയുമായി സന്ധി ചെയ്തു. കേരളം പിടിക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിൻ്റെ നീക്കത്തിൻ്റെ മിനിയേച്ചർ പതിപ്പാണ് മറ്റത്തൂരിൽ കണ്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കാൻ ബിജെപി മടിക്കില്ലെന്നത് തീർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ വോട്ട് ചെയ്യേണ്ടതുണ്ടെന്നതിൻ്റെ സൂചനയായും മറ്റത്തൂർ മാറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ സിദ്ധരാമയ്യ സർക്കാരിൻ്റെ ബുൾഡോസര്‍ രാജ്, മുസ്‌ലിം വിഭാഗത്തിൻ്റെ വീടുകൾ തകർത്തത് കോൺഗ്രസ് നേതാക്കൾ എവിടെ നിൽക്കുന്നു എന്നതിൻ്റെ സൂചനയാണ്. യുപിയിൽ യോഗി ആദിത്യനാഥ് മുസ്‌ലിം വീടുകൾ ബുൾഡോസ് ചെയ്ത് നീക്കിയത് കോൺഗ്രസ് സർക്കാർ ആവർത്തിക്കുമ്പോൾ അതിലെ അപകടകരമായ സൂചന നാട്ടിലെ ജനാധിപത്യ മതേതര വിശ്വാസികൾ തിരിച്ചറിയണം.
കോൺഗ്രസിലെ സംഘപരിവാർ സ്ലീപിങ്ങ് സെല്ലുകൾ നിയമസഭാ തെരത്തെടുപ്പ് കഴിയുന്നതോടെ ബിജെപിയിൽ ഉറങ്ങി എഴുന്നേൽക്കുമെന്ന് തീർച്ചയാണ്. ജാഗ്രത കൈമോശം വരാതെ ഇത്തരം സ്ലീപിങ്ങ് സെല്ലുകളെ കരുതിയിരിക്കുക പ്രതിരോധിക്കുക എന്നതും കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

