
കണ്ണൂർ ഏറ്റുകുടുക്കയിൽ ബി എൽ ഒ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിഎൽഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം നടത്തണമെന്നും എസ്‌ഐആറിന്റെ പേരിൽ അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എസ് ഐ ആർ കേന്ദ്രം അടിച്ചേൽപ്പിച്ചതാണ്. നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം എന്നും അദ്ദേഹം പറഞ്ഞു. മുകളിൽ നിന്നുള്ള സമ്മർദത്തിലാണ് പല ബി എൽ ഒ മാരുമെന്നും അമിത ജോലി ഭാരം ഇപ്പോൾ അവർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് മരിച്ച ബി എൽ ഒ അനീഷ് ജോർജ് എന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം കാരണമുണ്ടായ രക്തസാക്ഷിയാണദ്ദേഹമെന്നും മരണത്തിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. SIR തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. അതാണ് ബിഹാറിൽ നടന്നത്. ഇത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. വിഷയത്തിൽ ഞങ്ങൾ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


