
തിരുമല വാർഡ് കൗൺസിലർ കെ അനിൽ കുമാറിനെ കരിമ്പിൻ ചണ്ടി വലിച്ചെറിയുന്നത് പോലെ ബിജെപി തള്ളിക്കളഞ്ഞെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. കൗൺസിലറുടെ ആത്മഹത്യാ കുറിപ്പിൽ ബിജെപി നേതൃത്വം മറുപടി പറയണം. ബിജെപിക്ക് ഇതിൽ നിന്ന് രക്ഷപ്പെട്ടു പോകാനാകില്ല. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലിയശാല ഫാം ടൂർ സഹകരണ സംഘത്തിൽ നിന്നും ബിജെപി നേതാക്കളാണ് വലിയ തുകകൾ വായ്‌പയെടുത്തത്. ഇത് തിരിച്ചടയ്ക്കാനാകാത്തതാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നത് വ്യക്തമാണ്. “നമുക്ക് തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്”, “നമ്മുടെ ആൾക്കാരെ സഹായിച്ചു” എന്നാണ് അനിലിന്‍റെ ആത്മഹത്യ കുറുപ്പിലുള്ളത്. ആരാണ് ഈ നമ്മുടെ ആൾക്കാരെന്നതും ബിജെപിയുടെ ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും നേതൃത്വം വ്യക്തമാക്കണമെന്ന് വി ജോയ് ആവശ്യപ്പെട്ടു.
മരണ വീട്ടിൽ എത്തിച്ചേർന്ന സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, കരമന ജയൻ എന്നിവരോട് ‘നിങ്ങളെല്ലാവരും കൂടി കൊലയ്ക്ക് കൊടുത്തില്ലേ’ എന്നാണ് അനിൽകുമാറിൻ്റെ ഭാര്യ ചോദിച്ചത്. പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചോദ്യമുന്നയിച്ച കൈരളി ന്യൂസ് റിപ്പോർട്ടറെ അധിക്ഷേപിച്ചതും. എന്തിനാണ് സംസ്ഥാന അധ്യക്ഷൻ ഈ നിലപാട് സ്വീകരിച്ചതെന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാം ടൂർ സഹകരണ സംഘത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനും മരണത്തിന് ഉത്തരവാദികളായവരെ പുറത്തു കൊണ്ടുവരാനും കഴിയണം. അനിലിനും കുടുംബത്തിനും നീതി ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

