
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വി കെ ശ്രീകണ്ഠന്‍ എംപി. അര്‍ധ വസ്ത്രം ധരിച്ചു മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ എന്നും വെളിപ്പെടുത്തലിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
രാഹുലിനെ സംരക്ഷിക്കില്ലെന്ന് വികെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാനമാണ്. രാജിവെച്ചത് പാര്‍ട്ടി ആവശ്യപ്രകാരമെന്ന് വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
അതേസമയം വി.കെ ശ്രീകണ്ഠനെ തള്ളി കെ.പി സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് രംഗത്തെത്തി. ഒരു സ്ത്രീയെയും പരാതിക്കാരിയെയും അപമാനിക്കുന്നത് പാർട്ടി രീതിയല്ലെന്നും ആ പ്രസ്ഥാവനയിൽ അദ്ദേഹം തന്നെ മറുപടി പറയട്ടെയെന്നും അവര്‍ പ്രതികരിച്ചു
രാജി അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് അന്വേഷണം നടത്തുമെന്നും രാഹുല്‍ തള്ളി ശ്രീകണ്ഠന്‍ പറഞ്ഞു. വ്യക്തിപരമായി പിന്തുണയ്ക്കില്ലെന്നും ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തുവെന്നും വി.കെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുൽ മാങ്കൂട്ടത്തിൽ വരുത്തിവച്ച വിവാദങ്ങളിൽ പൂർണ്ണമായി പ്രതിരോധത്തിലായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഉയർന്നു വന്ന വിവാദങ്ങളിലും പരാതികളിലും രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിലും എഐസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. അതേസമയം, വിഷയത്തിൽ അന്വേഷണത്തിന് കോൺഗ്രസ് സമിതി രൂപീകരിച്ചിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾ സമിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.
രാഹുൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് സതീശൻ അനുകൂലികളുടെ നിലപാട്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ പാർട്ടിയെയും യുഡിഎഫിനെയും രാഹുൽ – ഷാഫി – സതീശൻ കോക്കസ് പ്രതിസന്ധിയിലാക്കി എന്ന വിമർശനമാണ് മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


