
സ്കൂൾ സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് മനോരമയിൽ വന്ന വാർത്തയെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. “സിലബസിൽ മന്ത്രിയുടെ ഓഫർ: 25% ഡിസ്കൗണ്ട്” എന്ന രീതിയിലുള്ള തലക്കെട്ടുകൾ വിദ്യാഭ്യാസ മേഖലയിലെ ഗൗരവമായ പരിഷ്കാരങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
സിലബസിൽ വരുത്തുന്ന ഏത് മാറ്റവും വിദഗ്ദ്ധരായ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന സമിതിയുടെ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നടപ്പിലാക്കുക. സിലബസ് വെട്ടിക്കുറയ്ക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് പരീക്ഷാക്കാലത്തിന് ഒരു മാസം; പ്രധാന പരീക്ഷാ തീയതികൾ അറിയാം
പഠനഭാരം കുറയ്ക്കുക എന്നതുകൊണ്ട് പ്രധാന ഭാഗങ്ങൾ ഒഴിവാക്കുക എന്നല്ല അർത്ഥമാക്കുന്നത്. പാഠഭാഗങ്ങളിലെ ആവർത്തനങ്ങൾ ഒഴിവാക്കിയും, ഓരോ പ്രായത്തിലും കുട്ടി പഠിച്ചിരിക്കേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയുമാണ് ഇത് ക്രമീകരിക്കുന്നത്.
കുട്ടികളെ പരീക്ഷാ സമ്മർദ്ദത്തിൽ നിന്ന് ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. എസ്.എസ്.എൽ.സി പാഠഭാഗങ്ങളിലും ഇതേ ശാസ്ത്രീയ സമീപനം തന്നെയായിരിക്കും സ്വീകരിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ഇത്തരം ക്രിയാത്മകമായ നിർദ്ദേശങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കരുതെന്നും വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നമ്മുടെ കുട്ടികളുടെ ഭാവി മുൻനിർത്തിയുള്ള ഈ പരിഷ്കരണ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


