
തിരുമല അനിലിന്റെ ആത്മഹത്യയെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്നത് ഗൗരവമുള്ള വാർത്തകൾ ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. താൻ വിശ്വസിച്ചവർ തന്നെ തന്നെ ചതിച്ചു എന്നാണ് കുറിപ്പിൽ പറയുന്നത്. നമ്മുടെ ആൾക്കാർക്ക് വായ്പ നൽകിയിട്ട് തിരിച്ചടച്ചില്ലെന്നും കത്തിൽ പറയുന്നു. എന്നാൽ ഗവൺമെന്റിനെയും സിപിഐഎമ്മിനെയും കുറ്റപ്പെടുത്തിക്കൊണ്ട് ബിജെപി നടത്തുന്ന സമരം അപഹാസ്യം ആണെന്നും മന്ത്രി പറഞ്ഞു.
അനിലിന്റെ ഭാര്യ സങ്കടത്തോടെ തന്നോട് ചിലത് പറഞ്ഞു. അത് താൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അവർ പറഞ്ഞത് അതീവ ഗൗരവമുള്ള വിഷയം ആണ്. സ്വന്തമെന്ന് അനിൽ കരുതിയിരുന്ന ആൾക്കാരുടെ ചതിയാണ് ഇത് സൂചിപ്പിക്കുന്നത്. അനിലിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ബി ജെ പിക്ക് ഒഴിഞ്ഞുമാറാൻ ആകില്ല. ചതിച്ച നേതാക്കന്മാർ ആരെന്ന് അന്വേഷിക്കണം. എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന നേതാവാണ് എന്നും അദ്ദേഹം പറഞ്ഞു.
മരണശേഷം എങ്കിലും തിരുമല അനിലിന്റെ അഭിമാനം തിരിച്ചുപിടിക്കാൻ ബിജെപി എന്ത് ശ്രമമാണ് നടത്തുന്നത്. മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു. ഇത്രയധികം മനസ്സാക്ഷി ഇല്ലാത്തവരായി ബി.ജെ.പി മാറിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഇന്നാണ് തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗൺസിലറും ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് കത്തിൽ പറയുന്നു. പണം തിരിച്ചടയ്ക്കാത്തത് പ്രതിസന്ധി ഉണ്ടാക്കി. ബിജെപി പ്രവർത്തകരെ സഹായിച്ചെന്നും തിരുമല അനിൽ കുറിപ്പിൽ പറയുന്നു.
തിരിച്ചടവ് വൈകിയിട്ടും മറ്റു നടപടികളിലേക്ക് പോയില്ല. തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. എഫ് ഡി ഇട്ട ആൾക്കാർ സമ്മർദ്ദം ചെലുത്തി. തിരിച്ചടവിൽ പലരും കാലതാമസം ഉണ്ടാക്കിയെന്നും കത്തിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

