
ബത്തേരിയിൽ സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ ക്യാംപിൽ ഉണ്ടായ പുകച്ചിലുകൾ വാർത്തയായിരുന്നു. സംസ്ഥാന ഭരണം തിരിച്ചു പിടിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ആക്‌ഷൻ പാക്കഡ് സ്ട്രാറ്റജിയുമായി’ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു എത്തിയപ്പോൾ അദ്ദേഹത്തിന്റെ റിപ്പോർട്ട് തിരുത്തുന്ന നേതാക്കളെ കാണാൻ കഴിഞ്ഞു. കനഗോലുവിൻ്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ തെറ്റുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം യുഡിഎഫ് മുന്നേറ്റത്തിന് കാരണമായിട്ടില്ലെന്ന കനഗോലുവിൻ്റെ നിലപാട് ആണ് നേതാക്കള്‍ തിരുത്തിയത്. ഇപ്പോഴിതാ മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വയനാട്ടിലെ ഒരു ക്യാമ്പിൽ തിരഞ്ഞെടുപ്പ് സാഹചര്യം വിശദീകരിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ പുറത്തേയ്ക്ക് തള്ളുന്നതാണ് പോസ്റ്റിൽ കാണുന്നത്. രസകരമായ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃക്യാംപിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, ബെന്നി ബഹനാന്‍ എന്നിവരാണ് കനഗോലുവിൻ്റെ റിപ്പോര്‍ട്ടിനെതിരെയെത്തിയത്. യുഡിഎഫിന് അനുകൂലമായി മുസ്ലിം വോട്ടുകൾ മാത്രമാണ് ഏകോപിപ്പിക്കപ്പെട്ടതെന്നും ക്രൈസ്തവ വോട്ടുകളിൽ അത്തരമൊരു ഏകീകരണം ഉണ്ടായില്ലെന്നും കനഗോലുവിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകളിൽ ഇടിവുണ്ടായിട്ടില്ലെന്നും സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ വേണ്ടത്ര പ്രതിഫലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, യുഡിഎഫ് നേതാക്കൾ ഈ സർവ്വേ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ക്രൈസ്തവ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്ക് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തൽ.
കൂടാതെ, ഹിന്ദു വോട്ടുകൾ സമാഹരിക്കുന്നതിൽ യുഡിഎഫിന് പരാജയം സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് പ്രകാരം ഈഴവ വോട്ടുകൾ സിപിഎമ്മിനും നായർ വോട്ടുകൾ ബിജെപിക്കുമാണ് അനുകൂലമായത്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയല്ലെന്നാണ് നേതാക്കളുടെ പക്ഷം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലെയും ജയസാധ്യതകൾ, അനുയോജ്യരായ സ്ഥാനാർത്ഥികൾ, എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലെ യുഡിഎഫിന്റെ വിജയസാധ്യത എന്നിവയെക്കുറിച്ചുള്ള വിശദമായ പഠന റിപ്പോർട്ടും കനഗോലു അവതരിപ്പിച്ചിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

