
ലേബർ കോഡ് പരിഷ്കരണത്തിൽ ട്രേഡ് യൂണിയൻ സംഘടനകളുമായി ചർച്ച നടത്തി മന്ത്രി വി ശിവൻകുട്ടി. തൊഴിലാളി പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഏകപക്ഷീയമായി ലേബർ കോഡ് നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനമായതായി മന്ത്രി പറഞ്ഞു. ഡിസംബർ 19ന് ലേബർ കോൺക്ലേവ് കേരളത്തിൽ സംഘടിപ്പിക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
കോൺക്ലേവിന് എല്ലാ സംസ്ഥാനങ്ങളിലെയും തൊഴിൽ മന്ത്രിമാരെ ക്ഷണിക്കും. ലേബർ കോഡിനെ എതിർക്കുന്ന തൊഴിൽ മന്ത്രിമാർ ഉണ്ട്. നാല് സെക്ഷനുകളിൽ ആയിട്ടായിരിക്കും കോൺക്ലേവ് സംഘടിപ്പിക്കുക. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് നിയമം നിർമ്മിക്കുന്നതിന്‍റെ സാധ്യത കോൺക്ലേവ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലത്തെ സമരത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് പങ്കെടുത്ത ജീവനക്കാർക്കെതിരെ ചില സ്ഥാപനങ്ങൾ പ്രതികാര നടപടി സ്വീകരിച്ചു. അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി നടപടിയെടുക്കാൻ സാധിക്കില്ല. അങ്ങനെയൊന്നും കേന്ദ്ര സർക്കാർ കേരളത്തിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തേണ്ടതില്ല.
കരട് വിജ്ഞാപന വിഷയത്തിൽ പത്രക്കാർ കാര്യം മനസ്സിലാക്കാതെ സംസാരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കരട് തയാറാക്കിയതാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ശിൽപ്പശാലയിൽ ചട്ടം വിതരണം ചെയ്തിരുന്നു. കരട് പഠിക്കുന്നതിനു വേണ്ടി കോൺഗ്രസിന്റെ ഐഎൻടിയുസി സബ് കമ്മിറ്റി വരെ രൂപീകരിച്ചിരുന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. കരട് ചട്ടത്തിൽ ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല. കരട് കരടായി തന്നെ ഇരിക്കും. ഒരു തുടർനടപടിയും സ്വീകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

