
ഇന്നു നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ നടന്നത് അപൂർവ സംഭവങ്ങൾ ആയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8 കോൺഗ്രസ് അംഗങ്ങളും കൂട്ടമായി പാർട്ടിയിൽനിന്നും രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജിവയ്ക്കുന്നു എന്നു കാട്ടി ഡിസിസി അധ്യക്ഷന് കത്തുനൽകിയ ഇവർ ശേഷം ബിജെപിക്കൊപ്പം ചേർന്നു സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്. മറ്റത്തൂർ അവസാന സൂചനയാണ് എന്നും കൈപ്പത്തി ചിഹ്നത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു, കൈപ്പത്തി താമരയായി എന്നും അദ്ദേഹം കുറിച്ചു. ഒന്നുംരണ്ടും അല്ല 8 പേരാണ് കൂട്ടത്തോടെ പോയത് … സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.
രാജിവച്ചവരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. എട്ട് പഞ്ചായത്ത് അംഗങ്ങളെയാണ് പുറത്താക്കിയത്. ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.
ALSO READ: 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നടത്തുന്ന ഓപറേഷൻ കമൽ മോഡലാണ് മറ്റത്തൂരിൽ നടന്നത്. 24 അംഗങ്ങളുള്ള മറ്റത്തൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷി എൽഡിഎഫായിരുന്നു. പത്തു സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്. കോൺഗ്രസിനു എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവർ രണ്ടുപേരും കോൺഗ്രസ് വിമതരായിരുന്നു. ഇന്നു രാവിലെയുണ്ടായ നാടകീയ സംഭവങ്ങൾക്കിടെ 8 കോൺഗ്രസ് അംഗങ്ങളും രാജിവച്ച് സ്വതന്ത്രയായി ജയിച്ച ടെസി ജോസിനു പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം ബിജെപിയും ടെസിയെ പിന്തുണച്ചു. അതേസമയം ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

