
ലൈംഗിക പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടോടെയാണ് വീക്ഷണം മുഖപ്രസംഗം. രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്നാണ് കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നത്. ഒളിവിൽ പോയ മാങ്കൂട്ടത്തിലിന് പൂർണ പിന്തുണയാണ് കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ പാർട്ടിയുടെ മുഖപത്രം വീക്ഷണം എഡിറ്റോറിയലിലൂടെയും വ്യക്തമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഐഎം എതിരാളികള്‍ക്കെതിരെ കൊണ്ടുവരുന്നതാണ് വ്യാജ ലൈംഗിക ആരോപണങ്ങള്‍ എന്നാണ് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നത്. ‘പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റം. രാഹുലിൻ്റെ തലമുറയിൽപെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് ഭീതി പടർത്തിയിരിക്കുകയാണ്. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും ജാഗ്രതയോടെ മുന്നോട്ട് പോകണം.’ – എന്നും വീക്ഷണം എഴുതി.
കഴിഞ്ഞ ദിവസമാണ് യുവതി രാഹുലിനെതിരെ മുഖ്യമന്ത്രിയ്ക്ക് നേരിട്ടെത്തി പരാതി നൽകിയത്. പിന്നാലെ ആണ് നേതാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ മുൻകൂർജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് രാഹുൽ. ഒളിവിൽ പോയ എംഎൽഎ പാലക്കാട് രഹസ്യകേന്ദ്രത്തിലുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ജില്ലാ വിടുന്നത് ജാമ്യാപേക്ഷയെ ബാധിക്കുമെന്നാണ് നിയമോപദേശം തേടിയപ്പോൾ കിട്ടിയ വിവരം എന്നാണ് റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

