
സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് വയനാട് തിരുനെല്ലിയിലെ വെള്ളമ്മയുടെ തന്മയത്വത്തോടെയുള്ള വാക്കുകൾ. സ്ക്രിപ്റ്റെഴുതി സെറ്റിട്ട് ഹൈക്വാളിറ്റി വിഷ്വൽസിൽ ക്യാമറയ്ക്ക് മുൻപിൽ നാടകം നടത്തിയും റീലിസ് പിടിച്ചുമല്ല ഇടതുപക്ഷം ജനങ്ങളുടെ മനസിൽ കയറുന്നത് എന്ന് തെളിയിക്കുന്നതാണ് ഈ അമ്മയുടെ വാക്കുകൾ. ഒരു ലാഭവും ആഗ്രഹിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിന്ന് തന്റെ നാടും ചുറ്റുപാടും നന്നാക്കാനായി ജീവിതം മാറ്റിവച്ച അനേകം മനുഷ്യരുടെ കൂട്ടത്തിൽ ഒരാളാണ് തിരുനെല്ലി സ്വദേശി വെള്ളമ്മ.
ഇടതുപക്ഷ സർക്കാർ അവരുടെ ഇടയിൽ വരുത്തിയ മാറ്റം നാട്ടുകാരോട് എണ്ണിയെണ്ണിപറഞ്ഞ് വെള്ളമ്മ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒമ്പത് വർഷക്കാലം സർക്കാർ കേരളത്തിന് നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്ന് തിരുനെല്ലിയിലെ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ടഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വെള്ളമ്മ വിശദീകരിക്കുന്നുണ്ട്.
ALSO READ: ക്ഷേമ പെൻഷൻ 2000 ആയി, 45,000 സ്മാർട്ട് ക്ലാസ് റൂമുകൾ; വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
‘ക്ഷേമ പെൻഷനായി 2000 രൂപ ഓരോരുത്തരും കൊടുക്കുന്നത് കൊണ്ട് എന്ത് ആശ്വാസമാണ്. പണ്ട് വയസായവർക്ക് മാത്രമാണ് പെൻഷൻ നൽകിയിരുന്നത്. ഇപ്പോൾ കെട്ടിയോൻ മരിച്ചു പോയവർക്കും കെട്ടിയോൻ ഇട്ടിട്ടുപോയവർക്കും എല്ലാ ചെറുപ്പക്കാർക്കും പെൻഷൻ നൽകുന്നു..’ ഇങ്ങനെ തുടങ്ങി ക്ഷേമപെൻഷനും അരിയും ഭക്ഷണവുമെല്ലാം നൽകിയ ഇടതുപക്ഷ സർക്കാരിൻ്റെ കരുതലിനെക്കുറിച്ച് വെള്ളമ്മ പ്രസംഗത്തിൽ വിവരിക്കുന്നുണ്ട്. കരുണാകരൻ സർക്കാർ ഭരിക്കുമ്പോൾ പെൻഷന് വേണ്ടി കർഷക സംഘത്തിന് കീഴിൽ പോരാടിയത് മുതലുള്ള ചരിത്രവും വെള്ളമ്മ പറയുന്നുണ്ട്.
പ്രായാധിക്യത്താൽ വാക്കുകളും ശബ്ദവും ഇടറുന്നുണ്ടെങ്കിലും തങ്ങളുടെ ജീവിതം ക്ലേശങ്ങളിലാതെ സന്തോഷപൂരിതമാക്കിയ ഇവിടത്തെ ഇടതുപക്ഷത്തിന് വേണ്ടി ആവേശത്തോടെ, ചുറുചുറുക്കോടെ വോട്ടഭ്യർത്ഥിക്കുകയാണ് ‘സഖാവ് വെള്ളമ്മ’.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

