
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൻ്റെ സംഭവവുമായി ബന്ധമുള്ള സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നാണ് ആവശ്യം. കേസിലെ ഏകപ്രതിയായ അഫാൻ്റെ പിതാവ് അബ്ദുൽ റഹ്മാനാണ് ഹർജി നൽകിയത്. കേസുമായി ബന്ധമുള്ള ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് അഫാന്‍ അഞ്ച് പേരെ കൊലപ്പെടുത്തിയത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് നിര്‍ദാക്ഷണ്യം കൊലപ്പെടുത്തിയത്. കടബാധ്യതയും, കടക്കാരുടെ പണം തിരിച്ച് ചോദിച്ചതിലുള്ള ദേഷ്യവുമാണ് കൂട്ടക്കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആകെ 48 ലക്ഷം രൂപയുടെ കടമാണ് പ്രതിക്കുണ്ടായിരുന്നത്. കടം വീട്ടാൻ സഹായിക്കാതിരുന്നതും, അമ്മയേയും തന്നെയും കുറ്റപ്പെടുത്തി പരിഹസിച്ചതുമാണ് പിതാവിന്റെ അമ്മ സൽമ ബീവിയെ പാങ്ങോട്ടെ വീട്ടിലെത്തി കൊലപ്പെടുത്താൻ കാരണമായത്.
ALSO READ: ദീപക്കിൻ്റെ മരണം: ഷിംജിതക്കായി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്
കാമുകി ഫർസാനയെ കൊലപ്പെടുത്തിയത് സ്നേഹത്തിന്റെ പേരിലല്ലെന്നും, താൻ മരിച്ചാൽ ഫർസാന ഒറ്റപ്പെടുമെന്ന കരുതലല്ല കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമായിരുന്നു. പണയം വെച്ച നാലര പവൻ സ്വർണം തിരികെ വേണമെന്ന ആവശ്യത്തെത്തുടർന്നുണ്ടായ ദേഷ്യമാണ് അതിന് പിന്നിലെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

