
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ഒരു സ്വകാര്യ സംരംഭമെന്ന തരത്തിൽ അവതരിപ്പിക്കപ്പെടുമ്പോഴും, യഥാർത്ഥത്തിൽ പദ്ധതിയുടെ പ്രധാന സാമ്പത്തിക ഭാരം വഹിക്കുന്നത് കേരള സർക്കാരാണെന്ന വസ്തുത മനസ്സിലാക്കണമെന്ന് മാധ്യമപ്രവര്‍ത്തകനായ മനോജ് പി എം വ്യക്തമാക്കുന്നു. വിഴിഞ്ഞം തുറമുഖത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയിലും 62 പൈസയും കേരള സർക്കാരാണ് മുടക്കുന്നത്.
പദ്ധതിയിൽ പങ്കാളിയായ അദാനി ഗ്രൂപ്പ് 28 പൈസയാണ് നിക്ഷേപിക്കുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന വിഹിതം വെറും 10 പൈസ മാത്രമാണ്. അതും സഹായധനമല്ല, മറിച്ച് കടമാണ്. ഈ തുക പലിശയോടുകൂടി കേരളം തിരിച്ചടയ്ക്കേണ്ട ബാധ്യതയും സംസ്ഥാന സർക്കാരിനാണ്. അതായത്, കേന്ദ്രത്തിന്റെ പങ്കാളിത്തം സാമ്പത്തിക പിന്തുണയെന്നതിലുപരി, കേരളത്തിനുമേൽ കടബാധ്യത ചുമത്തുന്ന ഒന്നായി മാറുകയാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ, വിഴിഞ്ഞം തുറമുഖം ഒരു സ്വകാര്യ പദ്ധതിയാണെന്ന പ്രചാരണം യാഥാർത്ഥ്യവിരുദ്ധമാണ്. കേരളത്തിന്റെ നികുതിപ്പണവും തൊഴിലാളികളുടെ വിയർപ്പും ഉപയോഗിച്ചാണ് ഈ ബൃഹത്തായ വികസന പദ്ധതി ഉയരുന്നത്. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും നിർണായകമാകുന്ന ഈ പദ്ധതിയുടെ പ്രധാന നിക്ഷേപകവും സാമ്പത്തിക ഉത്തരവാദിയും കേരളം തന്നെയാണെന്ന സത്യം അവഗണിക്കാനാവില്ല. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വന്തം വികസന സ്വപ്നമാണ്. അത് നടപ്പാക്കുന്നതിന്റെ യഥാർത്ഥ ഭാരവും സംസ്ഥാനത്തിന്റെ ചുമലിലാണെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


