
മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കമ്മ്യൂണിസ്റ്റ് പാർട്ടി വിഎസിന്റെ കുടുംബത്തിന്റെ തീരുമാനത്തിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുരസ്കാരം വിഎസിന്റെ കുടുംബം സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും അത് പാർട്ടി അംഗീകരിക്കുന്നതായും എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.
മരണാനന്തര ബഹുമതി ആയിട്ടാണ് വിഎസിന് പുരസ്കാരം നൽകുന്നത്. മുൻപ് ഇഎംഎസ് അത് നിരസിക്കുകയാണ് ചെയ്തത്. ജ്യോതിബസുവും ഇതേപോലെതന്നെ നിരസിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയും പുരസ്കാരം നിരസിച്ചിരുന്നു. എന്നാൽ ഇവിടെ സഖാവ് വിഎസിന് മരണാനന്തര ബഹുമതി ആയിട്ടാണ് പുരസ്കാരം നൽകുന്നത്.
ഇഎംഎസും ജ്യോതിബസുവും പുരസ്കാരം വേണ്ടെന്ന് വെച്ചത് വ്യക്തിപരമായിരുന്നു. ഇവിടെ വിഎസിന്റെ കുടുംബത്തിന്റെതീരുമാനമനമാണ് പ്രധാനം. വിഎസിന്റെ കുടുംബം പുരസ്കാരം സന്തോഷത്തോടെ സ്വീകരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെ ആധികാരികമായിട്ടുള്ളത് കുടുംബമാണ്. കുടുംബത്തിന്റെ തീരുമാനത്തെ ഞങ്ങൾ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ അതിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കില്ല. കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം ഞങ്ങളും പങ്കുചേരുന്നു,’ എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

