
വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി ബിജെപിക്കെതിരെ പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് പരാതി ഉയർന്നത്. ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ മദ്യ വിതരണം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട് തിരുനെല്ലിയിൽ ലഹരി വസ്തുക്കൾ വിതരണം ചെയ്യാൻ എത്തിയ ലീഗ് പ്രവർത്തകരെയും ഉന്നതി നിവാസികൾ തടഞ്ഞു. വിവരം തെറ്റായി റിപ്പോർട്ട് ചെയ്യുന്നു എന്ന് ആരോപിച്ച് മാധ്യമപ്രവർത്തകരെയും ഉന്നതി നിവാസികൾ തടഞ്ഞു.
അതേസമയം, തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായത്. ആകെ പോളിംഗ് 70.9 ശതമാനമാണ്. 2020ൽ 75.95% ആയിരുന്നു പോളിംഗ്. ഇക്കുറി 5 ശതമാനത്തോളം പോളിംഗ് കുറഞ്ഞു. എങ്കിലും ഇത് തിരിച്ചടിയാകില്ലെന്നാണ് മുന്നണികളുടെ പ്രതീക്ഷ. ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. സ്വന്തം വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. പോളിംഗ് ശതമാനം കുറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടാകും എന്നതാണ് പൊതു വിലയിരുത്തൽ. നേതാക്കൾക്കിടയിലെ പടലപ്പിണക്കവും പാർട്ടിക്കുള്ളിലെ ചേരിപ്പോരുമെല്ലാം വെല്ലുവിളിയാണ്. യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ശബരീനാഥിനെ മേയർ കാൻഡിഡേറ്റ് ആയി അവതരിപ്പിച്ചെങ്കിലും അതിനൊപ്പം മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാകും എന്നാണ് കണക്കുകൂട്ടൽ. മിക്കയിടങ്ങളിലും വിമത സ്ഥാനാർത്ഥികളുടെ സാന്നിധ്യവും കോൺഗ്രസിന് തലവേദനയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


