
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ജീവിതം നഷ്ടപ്പെട്ടവരെ ചേർത്ത് പിടിച്ച് സർക്കാർ മുന്നോട്ട്. ടൗൺഷിപ്പ് നിർമ്മാണം, കുടുംബങ്ങൾക്കുള്ള പ്രതിമാസ വാടക, ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കുള്ള എക്സ് ഗ്രേഷ്യ പേയ്‌മെന്റുകൾ, ദീർഘകാല ഉപജീവന സഹായം, വിദ്യാർത്ഥികൾക്കുള്ള സഹായം അടക്കം ദുരന്തം ബാധിതരായവരുടെ ജീവിതത്തിന്റെ സകല മേഖലകളിലും കൈത്താങ്ങാവുകയാണ് സർക്കാർ.
പുനരധിവാസത്തിന്‍റെ പുരോഗതി സംബന്ധിച്ച വിവരങ്ങളും ഇതിനായി ചെലവഴിച്ച ഫണ്ടിന്റെ കണക്കുകളും ഓരോ മാസവും കൃത്യമായി പുറത്തുവിടാറുണ്ട്. വയനാട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ 2026 ജനുവരി 14 വരെയുള്ള പുരോഗതി റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സഹായങ്ങൾ നൽകുന്നതിനോടൊപ്പം കൃത്യമായ രീതിയിൽ പുനരധിവാസത്തിന്‍റെ പുരോഗതി കണക്കാണുന്നതിനും ചെലവാക്കിയ പണത്തിന്‍റെ കണക്കുകളടക്കം പൊതുജനങ്ങളിലേക്ക് എത്തിച്ച് സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള രേഖകളാണ് ഇത്.
പുനരധിവാസത്തിന് അർഹരായ 402 കുടുംബങ്ങളിൽ 295 പേരും ടൗൺഷിപ്പിലെ വീടെന്ന ഓപ്ഷനാണ് തെരഞ്ഞെടുത്തിരുന്നത്. ടൗൺഷിപ്പിലെ വീടിന് പകരം ധനസഹായം തെരഞ്ഞെടുത്ത 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം കൈമാറി. ഇതിനായി CMDRF, SDRF എന്നിവയിൽ നിന്ന് ആകെ 15.60 കോടി രൂപ ചെലവഴിച്ചു. വീടുകൾ തയാറാകുന്നത് വരെ ദുരിതബാധിതർ താമസിക്കുന്ന വീടുകളുടെ വാടകയും സർക്കാർ കൃത്യമായി വിതരണം ചെയ്തതായി പുരോഗതി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 ഓഗസ്റ്റ് മുതൽ 2025 ഡിസംബർ വരെ വാടക ഇനത്തിൽ ആകെ 5,91,06,200 രൂപ വിതരണം ചെയ്തു. ഡിസംബർ മാസത്തിൽ 425 കുടുംബങ്ങളാണ് വാടക സഹായം കൈപ്പറ്റിയതെന്നും റിപ്പോർട്ടിലുണ്ട്. ദുരന്തത്തിൽ തൊഴിലും ഉപജീവന മാർഗങ്ങളും നഷ്ട്ടപ്പെട്ടവരെയും സർക്കാർ കൈവിട്ടില്ല. സ്വന്തം കാലിൽ നിൽക്കാനുള്ള ഉപജീവന സഹായം കൃത്യമായി ലഭ്യമാക്കാനായി. 12 ഗഡുക്കളായി ആകെ 15,64,16,000 രൂപയാണ് ഉപജീവന സഹായമായി നൽകിയത്. പ്രതിദിനം 300 രൂപ നിരക്കിൽ 30 ദിവസത്തേക്കാണ് ഈ തുക നൽകുന്നത്.
മരണാനന്തര സഹായവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്നും പുരോഗതി റിപ്പോർട്ട് കണക്കുകളടക്കം വ്യക്തമാക്കുന്നു. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതർക്കായി 220 അർഹമായ കേസുകളിൽ ആകെ 13,02,90,000 രൂപ വിതരണം ചെയ്തു. അടിയന്തര സഹായമായി 1036 കേസുകളിൽ 1.036 കോടി രൂപയും, മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി 174 കേസുകൾക്കായി 17.40 ലക്ഷം രൂപയും നൽകി. ഗുരുതരമായി പരുക്കേറ്റ 37 പേർക്കായി 18.86 ലക്ഷം രൂപയും വിതരണം ചെയ്തു.
വിദ്യാർത്ഥികളായ കുട്ടികളെയും സർക്കാർ കുടുംബത്തോളം സ്നേഹത്തോടെ തന്നെ ചേർത്തുപിടിച്ചു. 21 കുട്ടികൾക്കായി ആകെ തുക 2.10 കോടി രൂപ അനുവദിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട 5 പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി 50,000,00 രൂപ സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചു. മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 12 പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി എഫ് ഡി ആയി 1,20,000,00 രൂപയും നിക്ഷേപിച്ചു. ഇത്തരത്തിൽ 17 കുട്ടികൾക്കായി 1.70 കോടി രൂപയാണ് സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വയനാട് ടൗൺഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 44.33 കോടി രൂപ വിനിയോഗിച്ചു. എൽസ്റ്റൺ ടൗൺഷിപ്പിൽ 350 പ്ലോട്ടുകൾ തയ്യാറാക്കി. ഇതിൽ 243 വീടുകളുടെ സ്ലാബ് നിർമ്മാണം പൂർത്തിയായിട്ടുണ്ട്. മറ്റു ജോലികളും അതിവേഗത്തിൽ പൂർത്തിയാവുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏതെല്ലാം ജോലികൾ പൂർത്തിയായി, പൂർത്തിയാകേണ്ടതുണ്ട് എന്നതിന്റെ അടക്കമുള്ള കണക്കുകളും പുരോഗതി റിപ്പോർട്ടിലുണ്ട്. ദുരന്തഭൂമിയിൽ നിന്നും ഏകദേശം 72,000 ക്യുബിക് മീറ്റർ അവശിഷ്ടങ്ങൾ നീക്കം ചെയ്തായും റിപ്പോർട്ടിൽ പറയുന്നു. ബെയ്‌ലി പാലത്തിന് താഴെയും മുകളിലുമുള്ള പ്രദേശങ്ങൾ വൃത്തിയാക്കി. നിലവിൽ കരാർ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഈ ജോലികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെ അർഹരായവർക്ക് കൃത്യമായി ഭക്ഷണ കൂപ്പണുകൾ വിതരണം ചെയ്തു വരുന്നതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസം പുരോഗമിക്കുമ്പോൾ SDRF, CMDRF എന്നിവയിൽ നിന്നായി ആകെ 163,42,91,561 (163.42 കോടി) രൂപയാണ് സർക്കാർ ഇതുവരെ ചെലവഴിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

