
മുണ്ടക്കൈയിലെയും ചൂരൽമലയിലെ സർവ്വതും നഷ്ടപ്പെട്ട ജനതയ്ക്ക് താങ്ങാവുമെന്ന് പ്രഖ്യാപിച്ച് ആവേശപൂർവ്വം എത്തിയ കോൺഗ്രസ് നേതൃത്വം, ഇന്ന് ആ ജനതയെ പരിഹസിക്കുന്ന കാഴ്ചയാണ് മേപ്പാടിയിൽ കാണുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വലിയ അവകാശവാദങ്ങളോടെ കോൺഗ്രസ് വിഭാവനം ചെയ്ത ടൗൺഷിപ്പ് പദ്ധതി, വെറും ‘ഫോട്ടോ ഷൂട്ട്’ മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നേതാക്കൾ വന്നുപോയ മണ്ണിൽ ഇന്ന് അവശേഷിക്കുന്നത് കുടിച്ചു വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും, അനാഥമായി കിടക്കുന്ന ഒരു ശിലാഫലകവും മാത്രം.
കഴിഞ്ഞ ഫെബ്രുവരി 26-നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേർന്ന് വലിയ കൊട്ടിഘോഷങ്ങളോടെ ടൗൺഷിപ്പിന് തറക്കല്ലിട്ടത്. എന്നാൽ ആഴ്ചകൾ പിന്നിടുമ്പോഴും അവിടെ ഒരു മണ്ണ് മാന്തി യന്ത്രം പോലും എത്തിയിട്ടില്ല. ഉദ്ഘാടന വേളയിൽ തിളങ്ങിനിന്ന ശിലാഫലകം ഇന്ന് തൊട്ടടുത്ത കെട്ടിടത്തിൽ ആർക്കും വേണ്ടാതെ ചാരി വെച്ചിരിക്കുകയാണ്. ഒരു ജനതയുടെ അതിജീവനത്തിനായി സ്ഥാപിക്കേണ്ട സ്മാരകം ഇങ്ങനെ അവഗണിക്കപ്പെടുന്നത് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് ദുരന്തബാധിതരോടുള്ള യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നത്.
ഉദ്ഘാടന ചടങ്ങിനെത്തിയവർ കുടിച്ചു തീർത്ത പ്ലാസ്റ്റിക് കുപ്പികൾ പോലും അവിടെ നിന്ന് നീക്കം ചെയ്യാൻ പാർട്ടി പ്രവർത്തകർ തയ്യാറായിട്ടില്ല. ആവേശത്തോടെ പന്തലുകെട്ടി പ്രസംഗിച്ചവർ, പന്തലഴിച്ചു കൊണ്ടുപോയപ്പോൾ അവിടെ ബാക്കിയാക്കിയത് മാലിന്യങ്ങൾ മാത്രമാണ്. പുനരധിവാസമെന്ന പുണ്യപ്രവൃത്തിയെ കേവലം രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയവർ, ആ മണ്ണിലുപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളെപ്പോലെ ദുരന്തബാധിതരുടെ സ്വപ്നങ്ങളെയും ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുകയാണ്.
ലേഔട്ട് തയ്യാറായിട്ടില്ലെന്നും ഉടൻ നടപടിയുണ്ടാകുമെന്നുമുള്ള ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്കിന്റെ വിശദീകരണം വെറും കണ്ണിൽ പൊടിയിടൽ മാത്രമാണ്. ഇത്രയും വലിയൊരു ദുരന്തം നേരിട്ട മനുഷ്യർക്ക് വേണ്ടി പദ്ധതിയൊരുക്കുമ്പോൾ പ്രാഥമികമായ ലേഔട്ട് പോലും തയ്യാറാക്കാതെ എന്തിനായിരുന്നു ഇത്രയും വലിയ തറക്കല്ലിടൽ മാമാങ്കം? ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം കാണിക്കേണ്ടത് ഇത്തരം ‘ഷോ’കളല്ല, മറിച്ച് ദുരിതബാധിതർക്ക് താങ്ങാവാനുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ്.
ALSO READ : വികസനപാതയിൽ ഉന്നതവിദ്യാഭ്യാസ മേഖല; 4 വർഷത്തിനിടെ സർക്കാർ വിനിയോഗിച്ചത് 6000 കോടി രൂപ
വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണ്, എന്നാൽ അത് നടപ്പിലാക്കാൻ ആത്മാർത്ഥത വേണം. മുണ്ടക്കൈയിലെ മനുഷ്യരുടെ കണ്ണീരിന് രാഷ്ട്രീയ നിറമില്ല, പക്ഷേ ആ കണ്ണീരിന് മുകളിൽ കോൺഗ്രസ് നടത്തുന്ന ഈ മെല്ലെപ്പോക്കും അവഗണനയും അങ്ങേയറ്റം ക്രൂരമാണ്. ആ ശിലാഫലകം കെട്ടിടത്തിന് പിന്നിൽ ഒളിപ്പിച്ചുവെക്കാം, പക്ഷേ തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന ജനങ്ങളുടെ തിരിച്ചറിവിനെ ഒളിപ്പിക്കാൻ കോൺഗ്രസിന് കഴിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

