
യൂത്ത് കോണ്‍ഗ്രസിന്റെ വയനാട് ഭവനനിര്‍മ്മാണം വൈകുന്നതില്‍ സര്‍ക്കാരിനെ പഴിച്ച് ഒജെ ജനീഷ്. നിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നില്ല. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒജെ ജനീഷ് പറയുന്നു.
ഇന്നലെ മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചുനൽകാമെന്നേറ്റ വീടുകളെപ്പറ്റി ചോദ്യമുയർന്നപ്പോൾ, വാർത്താസമ്മേളനം അവസാനിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പോയിരുന്നു. കെപിസിസി ഭാരവാഹികളുടെയും രാഷ്‌ട്രീയകാര്യസമിതിയുടെയും യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനമാണ് പെട്ടെന്ന് അവസാനിപ്പിച്ചത്.
ഇനിയെല്ലാം തീരുമാനിക്കുന്നത് വയനാട് ജില്ലാ കമ്മിറ്റി എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മറുപടി. വയനാട്ടിൽ കെപിസിസി പ്രഖ്യാപിച്ച 100 വീടുകളിൽ ഇതുവരെ ഭൂമി കണ്ടെത്താനോ നിർമ്മാണ പ്രവർത്തനമാരംഭിക്കാനോ കോൺഗ്രസിന് ആയിട്ടില്ല. ഈ ചോദ്യത്തിനാണ് സണ്ണി ജോസഫിന്റെ വിചിത്രമായ മറുപടി.
കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ മറ്റൊരു വിചിത്ര വാദവുമായിട്ടാണ് അദ്ദേഹം എത്തിയത്. പുനരധിവാസത്തിന് ആവശ്യമായ ഭൂമി വയനാട്ടിൽ ലഭ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ കൈമാറുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി കണ്ടെത്താനും ഗുണഭോക്താക്കളെ കണ്ടെത്താനും സർക്കാർ സഹകരിക്കുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ മുഖ്യ പരാതി. നേരത്തെ, സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് കെപിസിസി പിന്മാറിയിരുന്നു. സ്വന്തമായി ഭൂമി കണ്ടെത്തി നിർമ്മാണം നടത്തുമെന്നായിരുന്നു അന്ന് വാഗ്ദാനം ചെയ്തിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

