
ബത്തേരി താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പ്രതിഷേധം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. കരിങ്കൊടി വീശിയ 7 മുസ്‌ലിം ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ഇപ്പോഴിതാ അതിനു പിന്നാലെ വീണാ ജോർജ് ആ പ്രതിഷേധത്തിന് നൽകിയ മറുപടി പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
വയനാടിന്റെ ചികിത്സാരംഗത്ത് കൈപിടിച്ചുയർത്തി ഓരോ നേട്ടവും സാധ്യമാക്കിയതിനാണ് പ്രതിഷേധമെങ്കിൽ, അതിനെ വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പൂമാലയായി താൻ സ്വീകരിക്കുന്നുവന്നു മന്ത്രി പറഞ്ഞു. കൂടാതെ വയനാടിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളും മന്ത്രി എണ്ണിയെണ്ണി പറഞ്ഞു. വയനാടിന്റെ ചിരകാല സ്വപ്നമായ ഗവൺമെൻറ് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കിയത്, ജില്ലയിൽ ഒരു ഗവൺമെന്റ് നഴ്സിംഗ് കോളേജ് ഉണ്ടായിരുന്നില്ല; ഇപ്പോൾ ഒരു ഗവൺമെന്റ് നഴ്സിംഗ് കോളേജ് ആരംഭിച്ചത്, വയനാട് ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ കൊണ്ടുവന്നത്, സർക്കാർ മേഖലയിൽ ഒരു കാർഡിയോളജിസ്റ്റിന്റെ സേവനം ഇല്ലാതിരുന്ന വയനാട്ടിൽ അത് ലഭ്യമാക്കിയത്, കാത് ലാബ് ഉണ്ടായിരുന്നില്ല, എന്നാൽ നിലവിൽ വയനാട് ജില്ലയിൽ കാത് ലാബ് സ്ഥാപിച്ചത് എന്നിവയെല്ലാം മന്ത്രി പറഞ്ഞു.
കൂടാതെ, കാത് ലാബ് സ്ഥാപിച്ച് ആദ്യം ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായത് 80 വയസ്സുള്ള ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഒരു അമ്മയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ രീതിയിൽ വയനാടിന്റെ ചികിത്സാ രംഗത്തെ കൈപിടിച്ചുയർത്തിയതിന് ആണ് കരിങ്കൊടി എങ്കിൽ, അത് വയനാടിന്റെ ജനങ്ങൾക്ക് വേണ്ടി ഞാൻ പൂമാലയായി സ്വീകരിക്കുന്നു എന്ന് മന്ത്രി ആവർത്തിച്ചു.
‘ഷാഫിയുടെ മൂക്കിന്റെ പാലം തകർന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ ഇന്ന് വയനാട് ജില്ലയിൽ വച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ കരിങ്കൊടി കാണിച്ചത്രെ. ഷാപ്പിക്കയുടെ പാലം പുതുക്കി പണിയാത്തതിൽ പ്രതിഷേധിച്ച് നാളെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ എവിടെ കണ്ടാലും കരിങ്കൊടി കാണിക്കാനാണത്രെ പരിപാടി’ എന്ന അടികുറിപ്പോടു കൂടിയാണ് മന്ത്രിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

