
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എൻഎസ്എസ് ആസ്ഥാനത്ത് പോയി ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് അന്ന് പെരുന്നയിൽ പോയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സമുദായ നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്നും രാഷ്ട്രീയ നേതാക്കൾ അവരുമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എൻഎസ്എസ് ജനറൽ സെക്രട്ടറിയെ മാത്രമല്ല, വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടിട്ടുണ്ടെന്നും തിരുവനന്തപുരത്ത് ഒരു വിവാഹ ചടങ്ങിൽ വെച്ച് അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
ALSO READ: ‘വ്യക്തിപരമായ ആക്ഷേപങ്ങൾ ഒഴിവാക്കണം’: സമുദായ നേതാക്കളെ തള്ളി കെപിസിസി പ്രസിഡൻ്റ്
എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് സുഖമില്ലാതിരുന്ന സമയത്ത് കെ സി വേണുഗോപാലിനൊപ്പം ആശുപത്രിയിൽ ചെന്ന് അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ എല്ലാ വിഭാഗം ആളുകളോടും വോട്ട് അഭ്യർത്ഥിക്കാറുണ്ട്. ഇതിന്റെ ഭാഗമായി പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ഭാരവാഹികളെ നേരിട്ട് കാണുന്നതും എല്ലാ മതസ്ഥരോടും സംസാരിക്കുന്നതും സാധാരണമാണ്. വോട്ട് എന്നത് ഏതെങ്കിലും ഒരു നേതാവിന്റെ കയ്യിലിരിക്കുന്ന ഒന്നല്ലെന്നും, അത് ജനങ്ങൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

