‘മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചു’; എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്

c v ananda bose

എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തുള്ള മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അനുമതി നിഷേധിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എൻഎസ്എസ് ഡൽഹി ഘടകം സംഘടിപ്പിച്ച മന്നം ജയന്തി അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

നായർ സമുദായത്തിൽ ജനിച്ച ഓരോ വ്യക്തിക്കും മന്നത്താചാര്യന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അവകാശമുണ്ടെന്ന് സിവി ആനന്ദ ബോസ് പറഞ്ഞു. “ഇത് ആർക്കെങ്കിലും ഒരാൾക്ക് മാത്രമുള്ള കുത്തക അവകാശമാണോ?” എന്ന് അദ്ദേഹം ചോദിച്ചു. മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണെന്നും, സമുദായത്തിലെ കാരണവന്മാരെ ബഹുമാനിക്കുന്നത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറായി ചുമതലയേൽക്കുന്നതിന് മൂന്ന് വർഷം മുമ്പ് നടന്ന ഒരു സംഭവമാണ് അദ്ദേഹം വിശദീകരിച്ചത്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനായി എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്താണ് താൻ പെരുന്നയിൽ എത്തിയത്. ജനറൽ സെക്രട്ടറി നേരിട്ടുവന്ന് തന്നെ സ്വീകരിക്കുകയും ചായ നൽകി സംസാരിക്കുകയും ചെയ്തു. എന്നാൽ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അദ്ദേഹം അവസരം നൽകിയില്ലെന്നും മര്യാദയോടെ തന്നെ തിരികെ അയക്കുകയാണ് ഉണ്ടായതെന്നും ആനന്ദ ബോസ് സങ്കടപൂർവ്വം പറഞ്ഞു. താൻ അവിടെ പോകുന്നത് ഇപ്പോഴുള്ള ഭാരവാഹികളെ കാണാനല്ല, മറിച്ച് മന്നത്താചാര്യനോടുള്ള ആദരവ് പ്രകടിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: 91 വയസുകാരിയുടെ ചര്‍മ്മം സ്വീകരിച്ചത് സ്‌കിന്‍ ബാങ്ക് ടീം വീട്ടിലെത്തി; ഇത് സ്‌കിൻ ബാങ്കിൽ ലഭിക്കുന്ന രണ്ടാമത്തെ ചർമം

ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് ഗവർണർ മന്നത്ത് പത്മനാഭന്റെ സ്മരണയ്ക്കായി ഡൽഹിയിൽ ഒരു സ്മാരകം നിർമ്മിക്കണമെന്ന് അദ്ദേഹം എൻഎസ്എസ് ഡൽഹി ഘടകത്തോട് അഭ്യർത്ഥിച്ചു. ഈ സ്മാരകത്തിന്റെ നിർമ്മാണത്തിനായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എൻഎസ്എസ് ആസ്ഥാനത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News