
മുല്ലപ്പെരിയാർ നിരീക്ഷണ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ്. ടികെ ശിവരാജനായിരുന്നു നിരീക്ഷണ സമിതിയിലെ കേരളത്തിന്റെ പ്രതിനിധി. കേന്ദ്രത്തിന്റെ ഈ നടപടി ഏകപക്ഷീയമാണെന്ന് മോൻസ് ജോസഫ് പറഞ്ഞു.
അകാരണമായാണ് ശിവരാജനെ മാറ്റിയെതെന്നും കേരളവുമായി ആലോചിച്ചിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. വകുപ്പുമായി ആലോചിക്കാതെയാണ് കേന്ദ്രനടപടി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൻ്റ അംഗത്തെ നിരീക്ഷണ സമിതിയിൽ ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ആശങ്ക ഉയർത്തി ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ സാഹസികത
കേരള പ്രതിനിധിയെ ഒഴിവാക്കിയെന്ന കത്തുവന്നെന്നും അത് അംഗീകരിക്കുമെന്ന് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തിൽ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നും ടി.കെ.ശിവരാജനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേരളത്തെ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രതിനിധിക്ക് പകരം വെച്ചിരിക്കുന്നത് യുപിക്കാരനെയാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഡാം സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. രണ്ടു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം വേണമെന്നും കേരള ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മോൻസ് ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് നിലപാടെന്നും തമിഴ്നാടിന് വെള്ളം കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് സർക്കാരുകളും തമ്മിൽ ചർച്ച ചെയ്യുമെന്നും തമിഴ്നാട് ചർച്ചക്ക് തയ്യാറാകുന്നില്ലെങ്കിൽ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

