“ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്ക്, ‘കേരളീയം’ ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ സൂചന”; മന്ത്രി സജി ചെറിയാന്‍

കേരളീയം ചലച്ചിത്ര മേളയ്ക്ക് അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. മണിച്ചിത്രത്താ‍ഴ് എന്ന 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രം കാണാന്‍ വലിയ ജനത്തിരക്കായിരുന്നവെന്നും കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന് അധിക പ്രദര്‍ശനങ്ങളാണ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

30 വര്‍ഷം മുന്‍പുള്ള സിനിമ വലിയ സ്ക്രീനില്‍ കണ്ട് ആസ്വദിക്കുന്നതിനുവേണ്ടി എത്തിയ ആള്‍ക്കൂട്ടം സിനിമ എന്ന മാധ്യമത്തോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തെയാണ് കാണിക്കുന്നത്. കേരളീയം പരിപാടി ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ സൂചന കൂടിയായി ഇത്– അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: ഇന്ത്യൻ 2ൽ വിഎഫ്എക്സിലൂടെ നെടുമുടി വേണു… സേനാപതിയുടെ തിരിച്ചുവരവ്; ആകാംക്ഷയിൽ സിനിമാലോകം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് കാണാന്‍ കഴിയുന്നത്. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കൈരളി തീയേറ്റര്‍ സമുച്ചയത്തിന്‍റെ കവാടത്തിന് താഴിടാതെ പെരുമഴയില്‍ കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന് അധിക പ്രദര്‍ശനങ്ങളാണ് നടത്തിയത്.
മേളയുടെ മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 7.30ന് പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴിന് മൂന്ന് മണിമുതല്‍ ക്യൂ രൂപപ്പെട്ടുതുടങ്ങിയിരുന്നു. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേസമയം പുറത്ത് ആയിരത്തിലധികംപേര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തീയേറ്റര്‍ കോമ്പൗണ്ടില്‍ അറുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുമുണ്ടായിരുന്നു. ഗേറ്റിനുപുറത്ത് മഴ വകവെക്കാതെ ആയിരത്തോളംപേര്‍ അക്ഷമരായി കാത്തുനിന്നു. ഈ സാഹചര്യത്തില്‍ പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്താന്‍ ചലച്ചിത്ര അക്കാദമിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടര്‍ന്ന് കൈരളിയിലുമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. അങ്ങനെ ഒരു സിനിമയുടെ നാല് പ്രദര്‍ശനങ്ങള്‍ ഒരു ദിവസം നടന്ന ചലച്ചിത്രോത്സവമായി കേരളീയം മാറി.
30 വര്‍ഷം മുന്‍പുള്ള സിനിമ വലിയ സ്ക്രീനില്‍ കണ്ട് ആസ്വദിക്കുന്നതിനുവേണ്ടി എത്തിയ ആള്‍ക്കൂട്ടം സിനിമ എന്ന മാധ്യമത്തോടുള്ള പ്രേക്ഷകരുടെ അഭിനിവേശത്തെയാണ് കാണിക്കുന്നത്. കേരളീയം പരിപാടി ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ സൂചന കൂടിയായി ഇത്.

ALSO READ: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News