
കുട്ടികളെയും യുവജനങ്ങളെയും ലഹരിയില്‍ നിന്ന് മോചിപ്പിക്കാനും, ലഹരി ഉപയോഗത്തിലേക്ക് നീങ്ങാതിരിക്കാനും കായിക വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
കേരളത്തിലെ 14 ജില്ലകളിലും സമഗ്രമായ ഫിറ്റ്‌നസ് ബോധവല്‍ക്കരണമാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ളവരായിരിക്കാന്‍ ഓരോരുത്തര്‍ക്കും അവബോധം ഉണ്ടാകണം. ഈ തിരിച്ചറിവിന് വിപുലമായ പ്രചാരണവും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ യാത്ര ആരംഭിക്കുകയാണ്. മെയ് 5 ന് കാസര്‍ക്കോട് നിന്ന് ആരംഭിച്ച് മെയ് 22 ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. സംസ്ഥാന വ്യാപക ലഹരി വിരുദ്ധ സന്ദേശ യാത്ര കായികമന്ത്രിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും പര്യടനം നടത്തും. സമൂഹത്തിൻ്റെ നാനാതുറയിലുള്ളവർ യാത്രയിൽ പങ്കെടുക്കും. കായികതാരങ്ങളും കായിക സംഘാടകരും മുന്നണിയിലുണ്ടാകും.
യാത്രയ്ക്ക് മുന്നോടിയായി തദ്ദേശ സ്ഥാപന സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ഓരോ ജില്ലയിലും പ്രചാരണ, കായിക പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലും മിനി മാരത്തണ്‍, ജില്ലയിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളില്‍ സൈക്ലത്തോണ്‍, വാക്കത്തോണ്‍, കായിക പ്രദര്‍ശനം എന്നിവ ഉണ്ടാകും. എല്ലാ കായികസംഘടനകളും യാത്രയില്‍ പങ്കാളികളാവുകയും വിവിധ കായിക ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
കളിക്കളങ്ങള്‍ വീണ്ടെടുക്കുന്നത് യാത്രയിലെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്ന കളിക്കളങ്ങള്‍ പുനരുദ്ധാരണം ചെയ്ത് കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകും. ഈ കളിക്കളങ്ങളില്‍ സ്‌പോട്‌സ് കിറ്റ് വിതരണം ചെയ്യുന്നുമുണ്ട്.
ALSO READ : വിഴിഞ്ഞം പദ്ധതി: ഉമ്മൻചാണ്ടി ചെയ്തത് സ്വകാര്യവൽക്കരണം ; എം വി ഗോവിന്ദൻ മാസ്റ്റർ
ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ഈ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമാക്കുമെന്നും കേരളത്തിന്റെയാകെ നന്മ ലക്ഷ്യമിട്ടുള്ള ഈ മഹാദൗത്യത്തില്‍ എല്ലാവരും സജീവ പങ്കാളികളാകണമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ALSO READ : ‘വഖഫ് നിയമ ഭേദഗതി മനുഷ്യനെയും ദൈവങ്ങളെയും വിഭജിക്കുന്നു’; ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here