
സംസ്ഥാനത്ത് നടന്നുവരുന്ന ‘എന്റെ കേരളം’ ഉൾപ്പെടെയുള്ള സർക്കാരിൻ്റെ നേതൃത്വത്തിലുള്ള പരിപാടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. രാജ്യത്തിന്റെ അതിർത്തിയിൽ അസാധാരണമായ സംഘർഷാവസ്ഥ നിലനിൽക്കുന്ന ഈ ഘട്ടത്തിൽ, സംസ്ഥാന സർക്കാർ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകുന്നതിനാലാണ് ഈ തീരുമാനം.
കുട്ടികളെയും യുവജനങ്ങളെയും ലഹരിമരുന്ന് എന്ന വിപത്തിൽ നിന്ന് രക്ഷിക്കാൻ ലക്ഷ്യമിട്ട് കായിക വകുപ്പ് സംഘടിപ്പിച്ചു വരുന്ന ‘Kick Drugs, Say Yes to Sports’ എന്ന ലഹരി വിരുദ്ധ പ്രചാരണ യാത്രയും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
ALSO READ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം
കഴിഞ്ഞ ദിവസങ്ങളിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ലഹരി വിരുദ്ധ സന്ദേശവുമായി നടന്ന വിവിധ പരിപാടികൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ ആത്മാർത്ഥമായ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ ഒരേ മനസ്സോടെ കൈകോർക്കാൻ ജനപ്രതിനിധികൾ, പ്രമുഖ കായിക താരങ്ങൾ, സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് ഈ യാത്രകളിൽ ആവേശപൂർവ്വം പങ്കുചേർന്നത്. ഓരോ സ്വീകരണ സമ്മേളനവും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വേദിയായി. യുവതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ സമൂഹം ഒറ്റക്കെട്ടായി ഉണർന്നിരിക്കുന്നു എന്ന ശുഭസൂചന നൽകുന്ന കാഴ്ചകളായിരുന്നു യാത്രയിലുടനീളം ദൃശ്യമായത്.
രാജ്യത്ത് ഇപ്പോൾ നിഴലിക്കുന്ന സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകുന്ന മുറയ്ക്ക് ലഹരി വിരുദ്ധ പോരാട്ടം കൂടുതൽ ഊർജ്ജത്തോടെയും വ്യാപ്തിയോടെയും പുനരാരംഭിക്കുന്നതായിരിക്കുമെന്നും സംഘാടകരടക്കം അറിയിച്ചിട്ടുണ്ട്.ഈ ഉദ്യമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആത്മാർത്ഥമായ പിന്തുണയും സഹകരണവും നൽകിയ ഓരോ വ്യക്തിക്കും, സംഘടനകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here