കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തില്‍

അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തില്‍. തട്ടിക്കൊണ്ടു പോയത് പരവൂര്‍ സ്വദേശിയായ യുവതിയും, കുണ്ടറ കുഴിയം സ്വദേശിയായ 50കാരനും എന്നാണ് സൂചന. ഇതില്‍ 50കാരന്റെ രേഖാ ചിത്രമാണ് പൊലീസ് തയാറാക്കിയത്.

അബിഗേലിനായി മണിക്കൂറുകളാണ് കണ്ണീരോടെ കുടുംബം കാത്തിരുന്നത്. വാര്‍ത്ത അറിഞ്ഞ് ബന്ധുകളും നാട്ടുകാരും കൂട്ടിരുന്നു. അബിഗേലിനെ കണ്ടെത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം. സര്‍ക്കാരിനും പൊലീസിനും നാട്ടുകാര്‍ക്കും കുടുംബം നന്ദിയറിച്ചു.

READ ALSO:റെയില്‍വേയുടെ അവഗണന; ഭാരത് ഗൗരവ് യാത്രക്കാര്‍ ദുരിതത്തില്‍

കുഞ്ഞിനെ കാണാതായെന്നറിഞ്ഞതു മുതല്‍ വിറങ്ങലിച്ച് പോയതാണ് കുടുംബം. കരഞ്ഞ് കണ്ണീര് വറ്റി അമ്മ. എന്ത് ചെയ്യണം ആരോട് പറയണം എന്നറിയാതെ മൂത്തമകനെ ചേര്‍ത്ത് പിടിച്ച് അച്ഛന്‍. തളര്‍ന്നുപോയ മുത്തശ്ശനും മുത്തശ്ശിയും. ആശ്വസിപ്പിക്കാനെത്തിയവര്‍ക്കും അന്വേഷിക്കാനെത്തിയവര്‍ക്കും മുന്‍പില്‍ നിസ്സഹായരായി ഒരു കുടുംബം കുഞ്ഞുമകളെ കാത്തിരുന്നു. ഒരോ മാധ്യമവാര്‍ത്തയും അവര്‍ക്ക് പ്രതീക്ഷയായി. പ്രാര്‍ത്ഥനയോടെ അവര്‍ കാത്തിരുന്നു.

ആശങ്കയോടെ മണിക്കൂറുകള്‍ തള്ളി നീക്കി. ഒടുവില്‍ ആശ്വാസ വിവരമെത്തി. പൊന്നുമോളെ കണ്ടെത്തിയെന്ന്. കുഞ്ഞിന്റെ ആരോഗ്യനില തൃപതികരമെന്നറിഞ്ഞതോടെ ആശ്വാസം. പിന്നാലെ എ ആര്‍ ക്യാംപിലെത്താന്‍ റെജിയ്ക്ക് വിവരം കിട്ടി. റെജിയെത്തി വീട്ടിലേക്ക് വീഡിയോകോള്‍ ചെയ്തു. അമ്മയെ കണ്ടതോടെ കുഞ്ഞ് അബിഗേലിന്റെ മുഖത്തും പുഞ്ചിരി. സര്‍ക്കാരിനും പൊലീസിനും നാട്ടുകാര്‍ക്കും നിറകണ്ണുകളോടെ കുടുംബം നന്ദി പറഞ്ഞു.

READ ALSO:‘വേങ്ങരയുടെ ഹൃദയം തൊട്ട് നവകേരള സദസ്’, കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉജ്വല സ്വീകരണം

കുഞ്ഞിനു വേണ്ട കൗണ്‍സിലിംഗ് അടക്കമുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാജോര്‍ജ്ജ് ഉറപ്പു നല്‍കി. ആരോഗ്യ പ്രവര്‍ത്തകരായ അബിഗേലിന്റെ അച്ഛനമ്മമാര്‍ക്ക് അവധി നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കി. ആ കുടുംബവും ഒരു നാടും കാത്തിരിക്കുകയാണ് അബിഗേലിനെ വീട്ടിലേക്ക് വരവേല്‍ക്കാനായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News