സുസ്ഥിര വികസനത്തിന് കരുത്തായി കിഫ്ബി

സമസ്ത മേഖലകളിലും വികസനക്കുതിപ്പിനാണ് സംസ്ഥാനം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാന വികസന മാതൃകയായ കിഫ്ബിയാണ് ഇതിന് കരുത്തേകുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരേതിര സ്രോതസ്സുകളില്‍ നിന്നും പണം ശേഖരിക്കാനുള്ള സംവിധാനമായ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്/ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോര്‍ഡ്) 1999 നവംബര്‍ 11 നാണ് രൂപീകൃതമായത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും സാമ്പത്തികമേഖലയിലെ മാന്ദ്യത്തെ പ്രതിരോധിക്കുകയുമാണ് ലക്ഷ്യം. 1996 ലെ കേരള നിയമസഭ പാസാക്കിയ കിഫ്ബി ആക്ടും 2016 ല്‍ ഉണ്ടായ ഭേദഗതിയുമാണ് കിഫ്ബിയുടെ നിയമപരമായ അടിത്തറ. മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, പെട്രോളിയം സെസ്, ടേം ലോണ്‍, നബാര്‍ഡ് ലോണ്‍, നോര്‍ക്ക ലോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കിഫ്ബി ധനസമാഹരണം നടത്തുന്നത്.

Also Read: നൂതന ശാസ്ത്ര സാങ്കേതിക വിഹായസ്സിലേക്ക് കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. ഇതില്‍ 29551.39 കോടി രൂപയുടെ 485 പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിന്റേതാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ അടക്കമുള്ളവ സംസ്ഥാനത്തിന്റെ വികസനചിത്രത്തെ കൂടുതല്‍ മിഴിവിള്ളതാക്കുകയാണ്. കിഫ്ബിയിലൂടെ സംസ്ഥാനവിഹിതം കണ്ടെത്തിയതോടെ പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ദേശീയപാതാവികസനം സംസ്ഥാനത്ത് ടോപ് ഗിയറിലായി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി 2901.18 കോടി രൂപയുടെ 143 പദ്ധതികളാണുള്ളത്. 45000 സ്മാര്‍ട്ക്ലാസ് റൂമുകള്‍ അടക്കം നമ്മുടെ പൊതുവിദ്യാലയമേഖലയുടെ മുഖച്ഛായ തന്നെ മാറ്റിവരയ്ക്കാന്‍ ഈ വികസന മുന്നേറ്റത്തിന് കഴിഞ്ഞു. ജലവിഭവ വകുപ്പിന് കീഴില്‍ 6487.80 കോടി രൂപയുടെ 96 പദ്ധതികള്‍ക്കും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 5712.57 കോടി രൂപയുടെ 73 പദ്ധതികള്‍ക്കും അനുമതിയായിട്ടുണ്ട്. ഊര്‍ജമേഖലയില്‍ 5200 കോടിയുടെ 18 പദ്ധതികളാണുള്ളത്. കോസ്റ്റല്‍ ഷിപ്പിങ്ങും ഉള്‍നാടന്‍ ജലഗതാഗത വകുപ്പിലേക്ക് 2239.58 കോടിയുടെ 10 പദ്ധതികള്‍ക്ക് കിഫ്ബി അനുമതിയായിട്ടുണ്ട്.

Also Read: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ 1752.35 കോടി രൂപയുടെ 61 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഐടി വകുപ്പിന് കീഴില്‍ 1412.86 കോടി രൂപയുടെ മൂന്ന് പദ്ധതികളുണ്ട്. സ്പോര്‍ട്സ് യുവജനകാര്യവകുപ്പിന്റെ 834.86 കോടിയുടെ 10 പദ്ധതികള്‍, ടൂറിസം വകുപ്പിന് കീഴില്‍ 506.11 കോടിയുടെ 12 പദ്ധതികള്‍, ഗതാഗത വകുപ്പിന് കീഴില്‍ 600.98 കോടിയുടെ 3 പദ്ധതികള്‍, പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ 182.23 കോടിയുടെ 10 പദ്ധതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 658.04 കോടിയുടെ 23 പദ്ധതികള്‍, റവന്യൂ വകുപ്പിന് കീഴിലെ 32.62 കോടിയുടെ 2 പദ്ധതികള്‍, രജിസ്ട്രേഷന്‍ വകുപ്പിന് കീഴില്‍ 88.65 കോടിയുടെ 6 പദ്ധതികള്‍ തുടങ്ങിയവക്കും അനുമതി നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന് കീഴില്‍ 225.19 കോടിയുടെ 6 പദ്ധതികള്‍, കൃഷി വകുപ്പിന് കീഴില്‍ 21.43 കോടിയുടെ ഒരു പദ്ധതി, മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ 183.06 കോടിയുടെ ഒരു പദ്ധതി, ആയുഷ് വകുപ്പിന് കീഴില്‍ 183.06 കോടിയുടെ 2 പദ്ധതികള്‍, പിന്നാക്ക വിഭാഗ വികസന കീഴില്‍ 17.73 കോടിയുടെ ഒരു പദ്ധതി, സാംസ്‌കാരിക വകുപ്പിന് കീഴില്‍ 477.28കോടിയുടെ 17 പദ്ധതികള്‍, ദേവസ്വത്തിന് കീഴില്‍ 138.51 കോടിയുടെ 2 പദ്ധതികള്‍, മല്‍സ്യബന്ധനവും തുറമുഖങ്ങളും വകുപ്പിന് കീഴില്‍ 521.64കോടിയുടെ 26 പദ്ധതികള്‍, വ്യവസായവകുപ്പിന് കീഴില്‍ 62.16 കോടിയുടെ ഒരു പദ്ധതി, തൊഴില്‍-വൈദഗ്ധ്യ വകുപ്പിന് കീഴില്‍ 85.91 കോടിയുടെ 5 പദ്ധതികള്‍ എന്നിങ്ങനെയാണ് കിഫ്ബി അനുമതി നല്‍കിയ മറ്റു പദ്ധതികള്‍.

ഇതിനുപുറമേ വിവിധ പദ്ധതികള്‍ക്കായി 20000 കോടിയോളം രൂപയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊതുമരാമത്തിനും എന്‍എച്ച്എഐയ്ക്കും വേണ്ടി ദേശീയ പാതാവികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് 6769.01 കോടി രൂപയും മൂന്ന് വ്യവസായ പാര്‍ക്കുകള്‍, എച്ച്എന്‍എല്ലില്‍ നിന്നുള്ള ഭൂമി ഏറ്റെടുക്കല്‍, കൊച്ചി ബെംഗളൂരു വ്യവസായ ഇടനാഴിയും ഗിഫ്റ്റ് സിറ്റിയും എന്നിങ്ങനെ ആറ് ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കായി 16,108.16 കോടി രൂപയും ഉള്‍പ്പെടുന്നു.

Also Read: അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ടൈറ്റിൽ സോങ് പുറത്തിറങ്ങി

അങ്ങനെ 60363.18 കോടി രൂപയുടെ 1050 പദ്ധതികള്‍ക്കും 20000 കോടിയുടെ 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കുമായി ചേര്‍ത്ത് ആകെ 80,363.18 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി അനുതി നല്‍കിയിട്ടുള്ളത്. 2023 ഏപ്രില്‍ 30 വരെയുളള കണക്ക് പ്രകാരം ഇതില്‍ 24,273.01 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. വരുംവര്‍ഷങ്ങളിലും കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നതോടെ അടിസ്ഥാനസൗകര്യവികസനത്തില്‍ ഒരു കുതിച്ചുചാട്ടത്തിനാകും കേരളം സാക്ഷ്യം വഹിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News