‘സഞ്ജുവും സിറാജും ലോകകപ്പുമായി പള്ളികളിലേക്ക് പോയില്ല, ഇതൊരു മതത്തിന്റെ മാത്രം വിജയഘോഷയാത്രയല്ല’; ട്രോഫി ക്ഷേത്രത്തിൽ എത്തിച്ചതിൽ കീര്‍ത്തി ആസാദ്

Kirti Azad against Surya Kumar Yadav, Jay Shah

ടി-20 വേൾഡ് കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്, ഐസിസി ചെയർമാൻ ജയ് ഷാ, ഗൗതം ഗംഭീർ തുടങ്ങിയവർ ലോകകപ്പുമായി അഹമ്മദാബാദിൽ ക്ഷേത്ര സന്ദർശനത്തിന് പോയതിൽ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ്. 1983ലെ വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീമം​ഗം കൂടിയാണ് ഇദ്ദേഹം. എന്തിനാണ് വ്യത്യസ്ത വിശ്വാസംപേറുന്ന 140 കോടിയോളം ഇന്ത്യക്കാർക്ക് അവകാശപ്പെട്ട വേൾഡ് കപ്പിനെ മതത്തിൽ കൊണ്ടുകെട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ടീം ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നു എന്നും കീർത്തി ആസാദ് പറഞ്ഞു.

ഞായറാഴ്ച ഫൈനലിൽ ന്യൂസിലൻഡിനെ മുട്ടുകുത്തിച്ച് ഇന്ത്യ ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് നായകൻ സൂര്യകുമാർ യാദവും ഐസിസി ചെയർമാനായ ജയ് ഷായും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്. പിന്നാലെയാണ് എക്സിലൂടെ മുൻ ക്രിക്കറ്റ് താരത്തിന്റെ കടുത്ത വിമർശനം.

‘ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, സൂര്യകുമാർ യാദവിന്റേയോ ജയ് ഷായുടേയോ കുടുംബത്തെയല്ല! സിറാജ് കപ്പ് പള്ളിയിൽ പ്രദർശിപ്പിച്ചിട്ടില്ലല്ലോ, സഞ്ജു ചർച്ചിലേക്കും കൊണ്ടുപോയിട്ടില്ല. ഈ ട്രോഫി 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. ഇതൊരു മതത്തിന്റെ മാത്രം വിജയഘോഷയാത്രയല്ല’, കീർത്തി ആസാദ് കുറിച്ചു.

‘1983-ൽ കപിൽ ദേവിന്‍റെ നേതൃത്വത്തിൽ ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ, ടീമിൽ ഹിന്ദുവും മുസ്ലീമും സിഖുകാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഞങ്ങളുടെ മാതൃഭൂമിയായ ഭാരതത്തിലേക്കാണ് ഞങ്ങൾ ട്രോഫി കൊണ്ടുവന്നത്’. എന്തിനാണ് ഇന്ത്യ നേടിയ ലോകകപ്പിനെ ഇത്തരത്തിൽ ഒരു മതവിഭാഗത്തിന്‍റേതായി ചുരുക്കുന്നതെന്നും കീർത്തി ആസാദ് ചോദിച്ചു.

ALSO READ: കപ്പ് തൂക്കിയ കൊമ്പന്മാർക്ക് കോടികൾ പാരിതോഷികം; ഇത്തവണ കൂടാനുള്ള കാരണം അറിയാം

അതേസമയം മത്സരത്തിന് പിന്നാലെയുള്ള ക്ഷേത്രദർശനത്തിനെതിരെ വ്യാപക വിമർശനം ഉയരുകയാണ്. ട്രോഫി ക്ഷേത്രത്തിൽ കൊണ്ടുപോയത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി ചർച്ചകൾ സജീവമാണ്. കായിക നേട്ടങ്ങളെ മതപരമായ ചടങ്ങുകളുമായി കൂട്ടിക്കലർത്തുന്നത് ടീമിന്‍റെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നും നിരവധിപ്പേർ ചൂണ്ടിക്കാട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News