
പ്രധാന മന്ത്രി അവാസ് യോജന (അർബൻ) ബ്രാൻഡിംഗ് വിഷയത്തിൽ മന്ത്രി കെഎം ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ലെന്നും മോദിയാണ് ഷാജിക്ക് തങ്ങളെന്നും റഹീം വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജിയെന്നും.ആ മനസ് ആരും കാണാതെ പോകരുതെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ലെന്നും റഹീം കൂട്ടിച്ചേർത്തു.
യാ സെയ്യിദ് @പാണക്കാട് അല്ല. യാ മോദി @നാഗപ്പൂർ ആണ് ഷാജിയുടെ മന്ത്രം.ഇത് പണ്ടേ ഷാജി പറഞ്ഞിട്ടുണ്ട്.2013 മാർച്ച് 6 ന് കടവത്തൂരിൽ നടത്തിയ പ്രസംഗം ഉണ്ട്. അതിലാണ് മോദിയെ ഷാജി വാനോളം പുകഴ്ത്തിയത്.ഗുജറാത്ത് വംശ ഹത്യയിൽ മോഡിക്ക് ആദ്യമായി ഇന്ത്യയിൽ ക്ളീൻ ചിറ്റ് കൊടുത്ത ആളാണ് ഷാജി.“ഗുജറാത്ത് കലാപത്തിൽ മോഡിക്ക് പങ്കില്ല, അതിൽ ഹിന്ദുത്വ അജണ്ട ഉണ്ടായിരുന്നില്ല.വികസന കാര്യത്തിൽ ഗുജറാത്തിനെ മാതൃകയാക്കാം.”എന്നാണ് ഷാജി അന്ന് പറഞ്ഞത്.
also read:കെഎസ്ആർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ, കർണാടക ബസ് ഡ്രൈവർക്ക് അത്ഭുത രക്ഷപ്പെടൽ
മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല.ജീവിക്കാൻ ഉള്ള അവകാശം എന്നാൽ ആത്മാഭിനത്തോടെ ജീവിക്കാനുള്ള അവകാശം എന്നാണ് അർഥം.ഭരണഘടനയുടെ 21 ആം അനുശ്ച്ചേദം ഇത് കൂടി ഉൾപ്പെടുന്നതാണ്.‘സൗജന്യം കിട്ടിയ വീട്ടിൽ കിടക്കുന്നവനാണ്’എന്ന ബോധം ഉണ്ടാകാൻ പാടില്ല.അത് മനുഷ്യന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തും.അത് മനസ്സിലാക്കാൻ ഷാജിക്ക് കഴിയുന്നില്ല.
ലോണെടുത്തു വീട് പണിയുന്നവരാണല്ലോ നമ്മൾ കൂടുതലും നമ്മുടെ ആരുടെയെങ്കിലും വീടിന്റെ ചുവരിൽ നാളെ ബാങ്കിന്റെ ലോഗോ പതിപ്പിക്കണം എന്ന് പറഞ്ഞാൽ നമ്മൾ അത് സമ്മതിക്കുമോ?ലീഗിന് ഈ നിലപാട് തന്നെയാണോ എന്ന് കുഞ്ഞാലിക്കുട്ടി സാഹിബും ബഹുമാനപെട്ട തങ്ങളും വ്യക്തമാക്കണം.വളരെ ചെറിയ ഒരു തുക എറിഞ്ഞു കൊടുത്തിട്ടാണ് ‘തന്റെ പദ്ധതിയിലെ വീടെന്ന്’സ്ഥിരം ബോർഡ് വയ്ക്കാൻ പ്രധാനമന്ത്രി അല്പത്തം പറയുന്നത്.ആ അല്പത്തം ആവർത്തിക്കാൻ ലീഗിനും യു ഡി എഫ് നും എന്ത് രാഷ്ട്രീയ ബാധ്യതയാണ് ഉള്ളത് എന്ന് വ്യക്തമാക്കണം.
വീടില്ലാത്തവർക്ക് വീട് വയ്ക്കാൻ സഹായം ചെയ്യേണ്ടത് ഒരു സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ് എന്ന് മറന്നുകൊണ്ടാണ് മോദി സർക്കാർ ബ്രാൻഡിംഗ് നിബന്ധന അടിച്ചേൽപ്പിക്കുന്നത്.മോദി ഭരണ ഘടനാ മൂല്യങ്ങളെ അവവഗണിക്കുമ്പോൾ,അത് അനുകരിക്കാനല്ല കേരളം ശ്രമിക്കേണ്ടത്.എതിർക്കുകയും തിരുത്തുകയും ചെയ്യുകയാണ് വേണ്ടത്. ആ രാഷ്ട്രീയ ഉത്തരവാദിത്വം യു ഡി എഫ് സർക്കാർ നിർവഹിക്കുമോ എന്നതാണ് ചോദ്യം.മോദിയുടെ അല്പത്തവും കാപട്യവും ജനങ്ങളോട് പറയുകയാണ് വേണ്ടത്.നമ്മുടെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ നഗരങ്ങളിൽ നൽകുന്നത് ആകെ നാല് ലക്ഷം രൂപയാണ്. രൂപയാണ്. അതിൽ കേന്ദ്ര 1.5 ലക്ഷം മാത്രമാണ് കേന്ദ്ര ഷെയർ.
പിണറായി സർക്കാർ വീടുകൾ ഇതുവരെ 5,00783 വീട് ഉറപ്പാക്കി.105582വീട് നിർമ്മാണം പുരോഗമിക്കുന്നു.ഒരെണ്ണത്തിൽ പോലും ലൈഫ് പദ്ധതിയുടെ ഒരടയാളം പോലും പതിപ്പിക്കാൻ ആവശ്യപ്പെട്ടില്ല.കേന്ദ്രത്തോട് ജനങ്ങളുടെ ആത്മാഭിമാനം കാക്കാൻ പൊരുതി.ലോഗോ ബ്രാൻഡ് ചെയ്യാത്തതിനാൽ കേന്ദ്രത്തിന്റെ പണം കിട്ടാതെ വന്നപ്പോഴും ഞങ്ങൾ കീഴടങ്ങിയില്ല.എൽഡിഎഫ് സർക്കാർ മലയാളിയുടെ ആത്മാഭിമാനത്തിന് കാവൽ നിന്നു. യുഡിഎഫ് സർക്കാർ മലയാളിയുടെ ആത്മാഭിമാനത്തെ മോദിയുടെ അല്പത്വത്തിന് മുന്നിൽ പണയം വയ്ക്കുന്നുവെന്നും റഹീം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

