
പാചകവാതക പ്രതിസന്ധി കൊച്ചിയിലും രൂക്ഷമാകുന്നു. ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉടമകളും ജീവനക്കാരും. പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ സിലിണ്ടർ ലഭ്യത കുറയുന്നതിൽ നഗരത്തിലെ വീട്ടുകാരും പ്രതിസന്ധിയിലാണ്.
ഗാര്‍ഹിക കണക്ഷനുകളുടെ ബുക്കിംഗ് ഇടവേള 27 ദിവസമായി കേന്ദ്രസര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ സിലിണ്ടറുകള്‍ക്ക് വരുത്തിയ വിലവര്‍ധനയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പാചകവാതക പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ വിഷയത്തിൽ നിഷ്ക്രിയത്വം തുടരുകയാണ്.
അതേസമയം പാചകവാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. യുദ്ധ മുന്നറിയിപ്പ് വളരെ മുന്‍പേ തന്നെ കിട്ടിയിട്ടും ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ എടുക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ആവശ്യത്തിന് പാചകവാതക സിലിണ്ടറുകള്‍ എത്തിക്കാന്‍ നടപടിയെടുക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടികളും ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കണമെന്ന ആവശ്യവും എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




