ബ്രഹ്മപുരത്ത് ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് : കൊച്ചി കോർപറേഷൻ ബജറ്റ് പ്രഖ്യാപനം ഇങ്ങനെ

നഗര മാലിന്യ സംസ്കരണത്തിന് പ്രാമുഖ്യവുമായി കൊച്ചി കോർപറേഷൻ ബജറ്റ്.
ബ്രഹ്മപുരത്ത് ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഉറവിട മാലിന്യ സംസ്കരണം, പൊതുഇടങ്ങളിൽ ശുചിത്വ പാലനം എന്നിവ പ്രോത്സാഹിപ്പിക്കാനും തീരുമാനമായി.

പ്രതിപക്ഷ പ്രതിഷേധത്തിനിടയായിരുന്നു കൊച്ചി കോർപ്പറേഷൻ ബജറ്റ് അവതരണം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തവും, നഗരത്തിലുണ്ടായ പ്രതിസന്ധിയും കണക്കിലെടുത്ത് ഉറവിട മാലിന്യ സംസ്കരണമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ബ്രഹ്മപുരത്ത് പുതിയ കമ്പോസ്റ്റ് പ്ലാന്റ്, സംസ്ഥാന സർക്കാരിൻറെ സഹായത്തോടെ ആധുനിക മാലിന്യ സംസ്കരണ പ്ലാൻറ് എന്നിവ സ്ഥാപിക്കും. നടത്തിപ്പിന് പ്രത്യേക കമ്പനി വേണമെന്ന നിർദേശം മേയർ മുന്നോട്ടുവച്ചു.

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ ഡെമോൺസ്ട്രേഷൻ പാർക്ക് ഉണ്ടാക്കും. ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി 220 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. കൊതുക് നിവാരണ പദ്ധതികൾക്കായി 20 കോടി രൂപയും മാറ്റിവെച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ ആധുനിക രീതിയിലുള്ള യന്ത്രോപകരണങ്ങൾ വാങ്ങും. കനാൽ നവീകരണവും വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി 90 കോടി ചെലവാക്കും. കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾക്കായി 60 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു.

അതേസമയം, ബജറ്റ് കീറിയെറിഞ്ഞ പ്രതിപക്ഷം കണക്കുകളിൽ വ്യക്തതയില്ലായെന്നായിരുന്നു ആരോപണം ഉന്നയിച്ചത്. മേയർക്കെതിരെ അവിശ്വാസത്തിനും പ്രതിപക്ഷം നോട്ടീസ് നൽകി.
വരും ദിവസങ്ങളിൽ ബജറ്റ് ചർച്ചയും പാസാക്കലുമാകും ഇനി കോർപ്പറേഷന് മുന്നിലുള്ള കടമ്പ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News