കൊച്ചി വാട്ടര്‍ മെട്രോ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു ഉറപ്പ് കൂടി യാഥാര്‍ത്ഥ്യമാവുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറപ്പുകളില്‍ മറ്റൊന്ന് കൂടിയാണ് യാഥാര്‍ത്ഥ്യമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി അത് വിജയപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതിനായി ഏവരുടെയും സഹകരണവും പിന്തുണയും ഉറപ്പു വരുത്താമെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ മറ്റൊന്നു കൂടി യാഥാര്‍ത്ഥ്യമാവുകയാണ്. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന നാടിന്റെ അഭിമാന പദ്ധതിയ്ക്ക് 1136.83 കോടി രൂപയാണ് ചിലവു വരുന്നത്. ഈ തുകയില്‍ ജര്‍മ്മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെ.എഫ്.ഡബ്യൂയുവില്‍ നിന്നുള്ള വായ്പയും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉള്‍പ്പെടുന്നു.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും. ഇതിന്റെ ആദ്യ ഘട്ടമായാണ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനലുകളില്‍ നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലില്‍ എത്താം. വൈറ്റിലയില്‍ നിന്ന് വാട്ടര്‍ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.

സര്‍വീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാര്‍ഡും കൊച്ചി വാട്ടര്‍ മെട്രോ നേടിയിരുന്നു.

ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്.

തുച്ഛമായ തുകയില്‍ സുരക്ഷിതമായ യാത്രയാണ് ശീതികരിച്ച ബോട്ടുകളില്‍ ജനങ്ങളെ കാത്തിരിക്കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. വാട്ടര്‍ മെട്രോയെന്ന സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാവുകയാണ്. ഇനി അതു വിജയപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതിനായി ഏവരുടെയും സഹകരണവും പിന്തുണയും ഉറപ്പു വരുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News