ഓർഡർ ചെയ്തത് രണ്ട് കോഫിക്കും ഹുക്കയ്ക്കും, ബില്ല് 8500 രൂപ; ആദ്യ ഡേറ്റിന് പോയ യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി

DATING FRAUD CASE KOLKATA

ഡേറ്റിംഗ് തട്ടിപ്പിന്റെ വാർത്തകൾ നമ്മൾ എപ്പോഴും കേൾക്കാറുണ്ട്. പലരും ആ കുഴിയിൽ വീണ് പണം നഷ്ടമായ വിവരങ്ങൾ ആണ് വരാറുള്ളത്. ഇപ്പോഴിതാ കൊൽക്കത്തയിൽ നിന്നും അത്തരത്തിൽ ഒരു വാർത്ത പുറത്തുവരികയാണ്. റാണികുത്തിയിലുള്ള ‘കപ്പിൾ കഫേ സോൺ’ എന്ന കഫേ കേന്ദ്രീകരിച്ച് ആണ് തട്ടിപ്പ് നടന്നത്. ബംബിൾ എന്ന പ്രമുഖ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഒരു യുവതിയുടെ ക്ഷണം സ്വീകരിച്ച് നേരിട്ട് കാണാൻ എത്തിയ യുവാവാണ് ഈ തട്ടിപ്പിന് ഇരയായത്.

ആദ്യ കൂടിക്കാഴ്ചയ്ക്കായി യുവതി തന്നെയായിരുന്നു ഈ കഫേ തിരഞ്ഞെടുത്തത്. അവിടെ വെച്ച് ഇവർ രണ്ട് കോഫി, ഒരു ഹുക്ക എന്നിവ ഓർഡർ ചെയ്യുകയും സാധാരണ പോലെ സംസാരിച്ചിരിക്കുകയും ചെയ്തു. തുടക്കത്തിൽ അസ്വാഭാവികമായി ഒന്നും തോന്നാതിരുന്ന യുവാവ്, ബില്ല് വന്നപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിഞ്ഞത്. വെറും ഈ രണ്ട് ഐറ്റങ്ങൾക്ക് മാത്രമായി 8500 രൂപയാണ് കഫേ ഈടാക്കിയത്. താൻ ഓർഡർ ചെയ്യാത്ത പല കാര്യങ്ങളും ബില്ലിൽ കൃത്രിമമായി ചേർത്തിട്ടുണ്ടെന്ന് യുവാവ് ആരോപിക്കുന്നു.

ALSO READ: വിജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി കെസി വേണുഗോപാൽ, മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശനായി ക്യാമ്പയിൻ; ഫലം വരുന്നതിന് മുൻപ് കോണ്‍ഗ്രസിൽ തർക്കം

ബില്ല് നൽകാൻ വിസമ്മതിച്ച യുവാവിനെ കഫേ ജീവനക്കാർ കൂട്ടമായി വളയുകയും ഭീഷണിപ്പെടുത്തി പണം ഈടാക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ സഹായത്തിനായി കൂടെയുണ്ടായിരുന്ന യുവതിയെ നോക്കിയപ്പോൾ അവൾ ഇതിനോടകം കഫേയിൽ നിന്നും സ്ഥലം വിട്ടിരുന്നു. അവൾ ചിരിച്ചുകൊണ്ടാണ് അവിടെ നിന്നും ഇറങ്ങിപ്പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒടുവിൽ മറ്റ് വഴികളില്ലാതെ യുവാവിന് വലിയ തുക നൽകി അവിടെ നിന്നും രക്ഷപ്പെടേണ്ടി വന്നു.

ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊൽക്കത്തയിൽ ഇത്തരം ‘കപ്പിൾ സോൺ’ കഫേകൾ കേന്ദ്രീകരിച്ച് വർഷങ്ങളായി സംഘടിത തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും, യുവാക്കളെ ഇത്തരം കെണികളിൽ വീഴ്ത്താൻ പ്രൊഫഷണൽ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പലരും മുന്നറിയിപ്പ് നൽകുന്നു. “ഇത് പ്രണയമല്ല, പ്രണയത്തിന്റെ മുഖംമൂടിയണിഞ്ഞ സംഘടിത തട്ടിപ്പാണ്” എന്നാണ് ഈ സംഭവത്തോട് സമൂഹമാധ്യമങ്ങൾ പ്രതികരിച്ചത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News