
കിരീടം നേടി രണ്ടാം വർഷം ഏറ്റവും അവസാന സ്ഥാനത്ത് എത്തുക. ഐപിഎൽ ചരിത്രത്തിൽ നാണക്കേടിന്‍റെ ഈ റെക്കോർഡ് സ്വന്തമാക്കിയത് രണ്ട് ടീമുകളാണ്. അത് ചെന്നൈ സൂപ്പർകിങ്സും, മുംബൈ ഇന്ത്യൻസുമാണ്. 2023ൽ കിരീടം നേടിയ ചെന്നൈ സൂപ്പർകിങ്സ് 2024ൽ അഞ്ചാം സ്ഥാനത്തും 2025ൽ അവസാന സ്ഥാനത്തും എത്തി. ഇതേ അവസ്ഥയാണ് മുംബൈ ഇന്ത്യൻസും നേരിട്ടത്. 2020ൽ ജേതാക്കളായ മുംബൈ 2021ൽ അഞ്ചാം സ്ഥാനത്തും 2022ൽ അവസാന സ്ഥാനത്തും എത്തി. ഇപ്പോഴിതാ, ഈ ദുർഗതി നേർക്കുനേർ കാണുകയാണ് സാക്ഷാൽ ഷാരൂഖ് ഖാന്‍റെ സ്വന്തം കെകെആർ. 2024ൽ കിരീടം നേടിയ കെകെആർ കഴിഞ്ഞ വർഷം എട്ടാമതായിരുന്നു. ഈ സീസണിൽ പാതിയോളം മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ അവസാനത്തതിന് തൊട്ടുമുകളിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സ്ഥാനം. ഈ പ്രകടനം തുടർന്നാൽ കിരീടം നേടി രണ്ടാം വർഷം അവസാനസ്ഥാനക്കാർ എന്ന ചീത്തപ്പേര് കൊൽക്കത്തയെ തേടിയെത്തും. ഈ സീസണിൽ എന്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സംഭവിച്ചത്?
ലേലംവിളിയിൽ പിഴച്ചു?
കഴിഞ്ഞ താരലേലങ്ങളിൽ കൈക്കൊണ്ട ചില തീരുമാനങ്ങൾ കെകെആറിനെ തിരിഞ്ഞുകൊത്തിയെന്ന് പറയാം. ശ്രേയസ് അയ്യരെ പോലെ മികച്ച ഒരു ബാറ്ററെയും ക്യാപ്റ്റനെയും വിട്ടുകളഞ്ഞത് കെകെആർ എടുത്ത ഏറ്റവും മോശം തീരുമാനമാണ്. അതേപോലെ വെങ്കിടേഷ് അയ്യരെ നിലനിർത്താൻ വലിയ തുക ചെലവിട്ടതും തിരിച്ചടിയായെന്ന വിലയിരുത്തലുണ്ട്. റെക്കോർഡ് തുക നൽകി ടീമിൽ എടുത്ത കാമറൂൺ ഗ്രീനിൽനിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായിട്ടില്ല. ലേലത്തിൽ കാമറൂൺ ഗ്രീൻ, മതീഷ പതിരണ, മുസ്തഫിസുർ റഹ്മാൻ എന്നിവരെ ടീമിൽ എത്തിച്ചപ്പോൾ മികച്ച നീക്കമായാണ് കണക്കാക്കപ്പെട്ടത്. എന്നാൽ മതീഷ പതിരണ പരിക്ക് കാരണം എത്തിയിട്ടില്ല. നയതന്ത്രപ്രശ്നം കാരണം മുസ്തഫിസുർ റഹ്മാനെ കളിക്കിപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ സീസണിൽ കെകെആറിന് സംഭവിച്ച തിരിച്ചടിക്കുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
മൂർച്ഛയില്ലാത്ത ബൗളിങ് നിര
സീസണിന് തുടക്കമാകുന്നതിന് മുമ്പ് തന്നെ കൊൽക്കത്തയുടെ ബൗളിങ് നിര ദുർബലമാണെന്ന് വ്യക്തമായി. അതിന് കാരണമായത് പ്രമുഖ ബൗളർമാരുടെ പരിക്കാണ്. ഹർഷിത് റാണ, ആകാശ് ദീപ് സിങ് എന്നിവർ പരിക്ക് കാരണം പുറത്തായി. കൂടാതെ ബംഗ്ലാദേശിൽനിന്നുള്ള മുസ്താഫിസുർ റഹ്മാൻ രാഷ്ട്രീപരമായ കാരണങ്ങളാൽ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. ലങ്കയിൽനിന്നുള്ള മതീഷ പതിരണയും പരിക്ക് കാരണം കളിച്ചിട്ടില്ല. ഇതോടെ ഉമ്രാൻ മാലിക്, അടുത്തകാലത്തായി അധികം പന്തെറിയാത്ത കാമറൂൺ ഗ്രീൻ എന്നിവരെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. ടീമിൽ ഉണ്ടായിരുന്ന സ്പിന്നർമാർമാരായ സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ആദ്യ മത്സരങ്ങളിൽ താളംകണ്ടെത്തിയതുമില്ല.
Also Read- ഐപിഎല്ലിൽ ഡൽഹിയെ തകർത്തു ഹൈദരാബാദ് ; അഭിഷേക് ശർമ്മയ്ക്ക് സെഞ്ചുറി
താളംകണ്ടെത്താത്ത ബാറ്റിങ് നിര
ക്യാപ്റ്റൻ ആജിൻക്യ രഹാനെ ഇതുവരെ മികവുള്ള ഫോമിലേക്ക് എത്താത്തതാണ് കെകെആർ ബാറ്റിങ് നിരയ്ക്ക് ഏറ്റവും വലിയ പ്രതിസന്ധിയായത്. ഓപ്പണറായി ക്രീസിലെത്തിയ രഹാനെ ഒരു മത്സരത്തിൽപോലും മികച്ച തുടക്കം നൽകിയില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിൻ അലൻ ആദ്യ രണ്ട് കളികളിൽ 30 റൺസിലേറെ സ്കോർ ചെയ്തെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ തീർത്തും നിരാശപ്പെടുത്തി. വൻതുക മുടക്കിക്കൊണ്ടുവന്ന കാമറൂൺ ഗ്രീനിന് ബാറ്റിങ് നിരയിൽ സ്ഥിരമായ ഒരു സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. റിങ്കു സിങ്ങിന്‍റെ മോശം ഫോമും തിരിച്ചടിയായി. ഫിനിഷറായി ഉപയോഗിക്കേണ്ടതിന് പകരം റിങ്കുവിനെ മധ്യനിരയിലേക്ക് കൊണ്ടുവന്ന തീരുമാനം പിഴച്ചു. ഇഞ്ച് ഇന്നിംഗ്സുകളിൽ 79 റൺസ് മാത്രമാണ് റിങ്കു ഇതുവരെ നേടിയത്.
പവർ പ്ലേയിലെ മോശം പ്രകടനം
ടി20 പോലെയുള്ള ക്രിക്കറ്റ് ഫോർമാറ്റിൽ ഏറെ നിർണായകമാണ് ബാറ്റിങ്-ബൗളിങ് പവർപ്ലേകളിൽ ടീമിന്‍റെ പ്രകടനം. എന്നാൽ പവർപ്ലേയിൽ ഏറ്റവും മോശം പ്രകടനമാണ് കൊൽക്കത്ത ഈ സീസണിൽ പുറത്തെടുത്തത്. ബൗളിംഗിലും ബാറ്റിംഗിലും ആദ്യ 6 ഓവറുകളിൽ കെകെആർ തീർത്തും പരാജയമായി മാറി.ബൗളിംഗ് പവർപ്ലേയിൽ ഓവറിൽ ശരാശരി 12.04 റൺസ് എന്ന നിരക്കിലാണ് കെകെആർ വിട്ടുകൊടുക്കുന്നത്. ആദ്യ ആറ് ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്നതിലും അവരുടെ ബൗളർമാർ പരാജയപ്പെട്ടു. ബാറ്റിംഗ് പവർപ്ലേയിൽ മികച്ച തുടക്കം നൽകാൻ ഓപ്പണർമാർക്ക് കഴിയുന്നില്ല. ഫിൻ അലന്റെ മോശം ഫോം കൂടിയായതോടെ കൊൽക്കത്തയെ പവർപ്ലേയിൽ വരുതിയിലാക്കാൻ എതിരാളികൾക്ക് എളുപ്പം സാധിച്ചു.
ചോദ്യചിഹ്നമായി രഹാനെയുടെ ക്യാപ്റ്റൻസിയും
ഫീൽഡിൽ ആജിൻക്യ രഹാനെ കൈക്കൊണ്ട ചില തീരുമാനങ്ങൾ കൊൽക്കത്തയുടെ മത്സരഗതിയെ തന്നെ മാറ്റിമറിച്ചു. ടിന്റി20യിൽ ആക്രമണാത്മക ക്യാപ്റ്റൻസി പ്രകടിപ്പിക്കേണ്ടതിന് പകരം പ്രതിരോധത്തിലൂന്നിയ തീരുമാനങ്ങളാണ് ക്യാപ്റ്റനെന്ന നിലയിൽ രഹാനെ കൈക്കൊണ്ടത്. ഫീൽഡിങ് വിന്യാസത്തിൽ ബൌളർമാരെ മാറ്റി പരീക്ഷിക്കേണ്ട കാര്യത്തിലും ചടുലമായ നീക്കങ്ങൾ നടത്തുന്ന ക്യാപ്റ്റനെയല്ല മൈതാനത്ത് കാണുന്നത്. ഇത് രഹാനെയ്ക്കെതിരെ വലിയ വിമർശനം ഉയർന്നുവരുന്നതിനും ഇടയാക്കിയിട്ടുണ്ട്.
കണക്ക് പറയും കാര്യം
ബാറ്റിങ്ങിലെ പോരായ്മ അവരുടെ ടീം സ്കോറിങ്ങിലും മുഴച്ചുനിൽക്കുന്നുണ്ട്. ഒരു ഇന്നിംഗ്‌സിൽ ശരാശരി 154.5 റൺസ് മാത്രമാണ് ടീം സ്കോർ ചെയ്യുന്നത്. ഈ സീസണിൽ ലീഗിലെ ഏറ്റവും കുറഞ്ഞ ശരാശരിയാണിത്. അതുപോലെ തന്നെ റൺസ് വിട്ടുകൊടുക്കുന്നതിൽ കൊൽക്കത്ത ബോളർമാർ കാണിക്കുന്ന ധാരാളിത്തവും കാണാതെ പോകാനാകില്ല. ബാറ്റർമാർ നേടുന്നത് ശരാശരി 154.5 റൺസാണെങ്കിൽ ബോളർമാർ വിട്ടുകൊടുക്കുന്നത് ശരാശരി 201 റൺസാണ്. കൊൽക്കത്തയുടെ ബാറ്റിങ്ങിലെ പോരായ്മ വ്യക്തമാക്കുന്ന മറ്റൊരു കണക്ക് കൂടിയുണ്ട്. ഉയർന്ന ബാറ്റിങ് ഡോട്ട് ബോൾ റേറ്റാണ് കൊൽക്കത്ത ബാറ്റർമാരുടേത്. പവർപ്ലേയിൽ മാത്രം ഏകദേശം 43.60% പന്തുകളിൽ റൺസ് നേടാൻ അവരുടെ ബാറ്റർമാർക്ക് കഴിയുന്നില്ല എന്നത് ഈ പ്രതിസന്ധിയൂടെ ആഴം വരച്ചുകാട്ടുന്നതാണ്.
Also Read- ഐപിഎൽ 2026: രാജസ്ഥാനെ തകർത്തത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം
മിറക്കിൾ സംഭവിക്കുമോ?
ഈ സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ അത്ഭുതകരമായ പ്രകടനത്തിലൂടെ തിരിച്ചുവരാൻ കൊൽക്കത്തയ്ക്ക് കഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതോ,ആദ്യം പറഞ്ഞതുപോലെ, മുംബൈയും ചെന്നൈയും നേടിയ നാണക്കേടിന്‍റെ റെക്കോർഡ് വഴിയേ പോകുമോ? ഏപ്രിൽ 19-ന് രാജസ്ഥാൻ റോയൽസിനെതിരെ വരുൺ ചക്രവർത്തിയുടെ (3/14) മികച്ച ബൗളിംഗും റിങ്കു സിംഗ് – അനുകുൽ റോയ് സഖ്യത്തിന്റെ പോരാട്ടവുമാണ് കൊൽക്കത്തയെ ആദ്യ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയം അവർക്ക് പുത്തൻ ഉണർവ് നൽകുമോയെന്ന് കാത്തിരുന്ന് കാണാം. പ്രധാന ബോളർമാർ പരിക്കിന്‍റെ പിടിയിൽപ്പെട്ടതും സ്ഥിരതയില്ലാത്ത ബാറ്റിങ് നിരയുമാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. ബൗളിംഗ് നിര ശക്തമായി തിരിച്ചുവന്നെങ്കിൽമാത്രമെ ഈ സീസണിൽ കൊൽക്കത്തയ്ക്ക് പ്രതീക്ഷയ്ക്ക് വകയുള്ളു. എന്നാൽ പോലും വലിയ അത്ഭുതങ്ങൾ സംഭവിച്ചെങ്കിൽ മാത്രമായിരിക്കും അവർക്ക് പ്ലേ ഓഫിൽ എത്താൻ സാധിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

