
കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൈരളി ന്യൂസിനോട് പ്രതികരിച്ച് മൃതദേഹം ആദ്യം കണ്ട വീട്ടു ജോലിക്കാരി രേവമ്മ. ഇവർ ഇന്നലെ വൈകുന്നേരം 5.30 ന് ജോലി കഴിഞ്ഞ് പോയിരുന്നു. രാവിലെ 8.45 ന് എത്തി വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. തുടർന്ന് മറ്റൊരു ജോലിക്കാരനെ വിളിച്ച് അയാളുടെ സഹായത്തോടെ വാതിൽ തുറക്കുകയായിരുന്നു.
മുറിയിൽ ചെല്ലുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന വിജയകുമാറിനെയായിരുന്നു എന്നും രേവമ്മ പറയുന്നു. വിവസ്ത്രനായിട്ടാണ് കണ്ടത്. ചേച്ചിയെ വിളിച്ച് ചെല്ലുമ്പോൾ ചേച്ചിയും മരിച്ച നിലയിലായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. കുടുംബത്തിന് വേണ്ടി താൻ 18 വർഷമായി ജോലി നോക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കൊലപാതകി എന്ന് പൊലീസ് സംശയിക്കുന്ന അസം സ്വദേശി അമിത്ത് 6 മാസമാണ് ജോലി നോക്കിയത്. വിജയകുമാറിന്‍റെ ഓഡിറ്റോറിയത്തിലായിരുന്നു അയാൾക്ക് ജോലിയെന്നും രേവമ്മ വ്യക്തമാക്കി.
ഇന്ന് രാവിലെയോട് കൂടിയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറം ലോകമറിയുന്നത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി. അസം സ്വദേശി അമിത്താണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. അമ്മിക്കല്ല് ഉപയോഗിച്ചാണ് വീടിന്‍റെ വാതിൽ തകർത്തത്.
കോടാലി ഉപയോഗിച്ച് രണ്ടുപേരെ വെട്ടിക്കൊല്ലുകയായിരുന്നു. ഇവരെ കൊന്നെന്ന് സംശയിക്കുന്ന ഇതര സംസ്ഥാനക്കാരൻ മുൻപ് വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ്. വീട്ടിലെ ഫോൺ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം ഇയാൾ പകരം വീട്ടാൻ എത്തിയതെന്ന് സംശയമുണ്ട്. അടുത്തകാലത്താണ് ഇയാൾ ജയിൽ വിട്ടത്. വീടിന്‍റെ പിൻവശത്തു കൂടിയാണ് അകത്തു കയറിയതെന്നും പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here