
കോട്ടയത്തെ നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥിക്ക് നേരിട്ട ക്രൂരമായ റാഗിങ്ങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നു പരിശോധിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നിലവിൽ ഒരു കുട്ടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് എന്നും കോളേജ് അധികൃതരുടെയോ വാർഡന്റെയോ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ റാഗിംഗ് നിരോധന നിയമം അനുസരിച്ചാണ് കേസ് എസുതിരിക്കുന്നത്. കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും.കാര്യങ്ങൾ പുറത്ത് പറയരുതെന്ന് കോളേജ് ചെയർ പേഴ്സൻ താക്കീത് ചെയ്തതും പരിശോധിക്കും. റാഗിങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: കോട്ടയം നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്എഫ്ഐ
അതേസമയം, കോട്ടയം നഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടു. വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലുകളില്‍ കോമ്പസ് കൊണ്ട് ആഴത്തില്‍ കുത്തുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയും.
ചിരിച്ചുകൊണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണിക്കൊണ്ടാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുന്നത്. കൈരളി ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും ഉപദ്രവത്തിന് ഇരയായ വിദ്യാര്‍ത്ഥി കരയുന്നതും കേള്‍ക്കാന്‍ കഴിയും.
കൂടാതെ മുറിവേല്‍പ്പിച്ച ഭാഗത്ത് ലോഷന്‍ ഒഴിക്കുന്നതും വിദ്യാര്‍ത്ഥി അലറിക്കരയുന്നതും വീഡിയോയില്‍ കാണാം. ഷര്‍ട്ടിടാന്‍ അനുവദിക്കാതെയാണ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥിയുടെ നെഞ്ചത്ത് ക്ലിപ്പുകള്‍ കുത്തിവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ചിരിച്ചുകൊണ്ടാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഈ ക്രൂരതകളെല്ലാം കാണിച്ച് കൂട്ടുന്നത് എന്നതാണ് അതിലും ഞെട്ടിക്കുന്ന കാര്യം. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ തുറന്നശേഷം ലോഷന്‍ ഒഴിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. മുന്‍ഭാഗത്ത് ഡംബല്‍ തൂക്കിയിടുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here