
നേതാക്കളുടെ ഉന്തും തള്ളും ഒഴിവാക്കാൻ, പെരുമാറ്റചട്ടമനുസരിച്ച് പരിപാടി സംഘടിപ്പിച്ച് കോഴിക്കോട് ഡി സി സി. തിങ്കളാഴ്ച നടന്ന കർഷക തൊഴിലാളി കോൺക്ലേവിൽ സീറ്റുകളിൽ പേര് എഴുതിയവർക്ക് മാത്രമാണ് വേദി അനുവദിച്ചത്. ഡി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ നേതാക്കളുടെ കൂട്ടയിടി വലിയ വിവാദമായിരുന്നു. ഈ മാസം 12 ന് നടന്ന കോഴിക്കോട് ഡിസിസി ഓഫിസിൻ്റെ ഉദ്ഘാടനം. നാട മുറിക്കുന്നതിന് മുൻ നിരയിൽ നിൽക്കാനായിരുന്നു പ്രധാന നേതാക്കളുടെ ഉന്തും തള്ളും. വ്യാപക വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ട്രോളായി.
ALSO READ; ചാലക്കുടി വ്യാജ ലഹരിക്കേസ്; ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയെയും പ്രതി ചേർത്തു
ഇതിന് പിന്നാലെയാണ് പാർട്ടി പരിപാടികളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ കെപിസിസി നിർബന്ധിതമായത്. അത് ആദ്യം നടപ്പാക്കിയത് കോഴിക്കോട് ഡിസിസി ഓഫീസിലെ പരിപാടിയിൽ തന്നെ. കർഷക തൊഴിലാളി കോൺക്ലേവിൽ വേദിയിലിരിക്കേണ്ട പ്രധാന നേതാക്കളുടെ പേര് കസേരയിൽ രേഖപ്പെടുത്തി. ഇതിന് പുറമെയുള്ളവർ സീറ്റ് പിടിക്കാൻ വേദിയിൽ എത്തേണ്ടെന്ന് തീരുമാനിച്ചു. പരിപാടിക്ക് പേര് രേഖപ്പെടുത്തിയവർ മാത്രം വേദിയിലെത്തി. മറ്റുള്ള നേതാക്കൾ തിക്കും തിരക്കും കൂട്ടാതെ സദസ്സിലും. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർഗം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയ നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here