
തെരുവില്‍ അലയുന്നവരും ഭിക്ഷാടകരുമില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കിവരുന്ന ‘ഉദയം’ പുനരധിവാസ പദ്ധതി ‘സ്‌മൈല്‍’ (സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനലൈസ്ഡ് ഇന്‍ഡിവിജ്വല്‍ ഫോര്‍ ലൈവ്‌ലിഹുഡ് & എന്റര്‍പ്രൈസ്) ദേശീയ സെമിനാറില്‍ പരിചയപ്പെടുത്തി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെയും ലോകബാങ്ക് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ഡല്‍ഹി ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തിലെ നളന്ദ ഹാളിലാണ് ഭിക്ഷാടനമുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ സെമിനാര്‍ നടന്നത്.
കോവിഡ് കാലത്ത് കോഴിക്കോട്ട് തുടക്കം കുറിച്ച പദ്ധതി വഴിയുള്ള ഇടപെടലുകളും മാതൃക പ്രവര്‍ത്തനങ്ങളും കളക്ടര്‍ സെമിനാറില്‍ പങ്കുവെച്ചു. കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദയം സംഘവുമായി സ്‌മൈല്‍ അധികൃതര്‍ കൂടിക്കാഴ്ചയും നടത്തി. പദ്ധതിയുടെ ഭാഗമായി നടത്തിയ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ മുഖവിലക്കെടുത്താണ് ദേശീയ തലത്തില്‍ എട്ട് കേന്ദ്രങ്ങള്‍ക്ക് അവസരം ലഭിച്ച സെമിനാറില്‍ ‘ഉദയം’ പദ്ധതിയും ഉള്‍പ്പെട്ടത്.
ALSO READ: പുലിപ്പല്ല് ലഭിച്ചത് തമിഴ്‌നാട്ടിലെ ആരാധകനിൽ നിന്ന്; വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്
ഇതിനകം ദേശീയ, സംസ്ഥാന തലങ്ങളിലെ വിവിധ അംഗീകാരങ്ങള്‍ പദ്ധതിയെ തേടിയെത്തിയിട്ടുണ്ട്. നിലവില്‍ 240ഓളം പേര്‍ ഉദയത്തിന്റെ വെസ്റ്റ്ഹില്‍, ചേവായൂര്‍, വെള്ളിമാടുകുന്ന് കേന്ദ്രങ്ങളിലുണ്ട്. ‘സ്‌മൈല്‍’ ഉള്‍പ്പെടെയുള്ള ദേശീയ, സംസ്ഥാന ഏജന്‍സികളുടെയും ദേശീയ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സഹകാരികളുടെയും പിന്തുണയിലാണ് പദ്ധതിക്കാവശ്യമായ ചെലവുകള്‍ കണ്ടെത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here