
നിപ, ഷിഗെല്ല രോഗബാധാ ഭീഷണിയുള്ള കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിന് നാഥനില്ല. രണ്ട് ആഴ്ച മുമ്പ് വിരമിച്ച ഡിഎംഒയ്ക്ക് പകരം ആളെ നിയമിക്കാതെ അഡീഷണൽ ഡിഎംഒയ്ക്ക് നിലവിൽ ചുമതല നൽകിയിരിക്കുകയാണ്. ഡിഎംഒ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ട്.
നിപയും ഷിഗെല്ലയുമടക്കം പകർച്ചവ്യാധികൾ ഭീഷണിയാകുമ്പോൾ കോഴിക്കോട്ടെ ആരോഗ്യ വകുപ്പ് പ്രതിസന്ധിയിലാണ്. ജില്ലാ മെഡിക്കൽ ഓഫീസർ വിരമിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ ഡിഎംഒയെ നിയമിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. ജില്ലാ മെഡിക്കൽ ഓഫീസറായ ഡോ. രാജാറാം മെയ് 31നാണ് വിരമിച്ചത്. നിലവിൽ അഡീഷണൽ ഡിഎംഒക്കാണ് ചുമതല.
മുമ്പ് ഇത്തരം സാഹചര്യങ്ങളിൽ വിരമിക്കലിന് പിന്നാലെ പുതിയ ഡിഎംഒയെ നിയമിച്ചിരുന്നു. രണ്ട് അഡീഷണൽ ഡിഎംഒമാരിൽ ഒരാൾ വിരമിക്കാനായതിനാൽ അവധിയിലുമാണ്. അതേസമയം ഡിഎംഒയെ അടിയന്തരമായി നിയമിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ ആവശ്യപ്പെട്ടു.
പകരം സവിധാനം ഒരുക്കിയെന്നായിരുന്നു നേരത്തെ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ പി അനിൽ കുമാറിൻ്റെ പ്രതികരണം. എന്നാൽ ഇത് വെറും വാക്കായി മാത്രം ഒതുങ്ങി. പുതിയ ഡിഎംഒയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ വടംവലി നടക്കുന്നതായും വിവരമുണ്ട്. കോൺഗ്രസ് നേതാവിന്റെ അടുപ്പക്കാരനെ ഡിഎംഒ പദവിയിലെത്തിക്കാനാണ് ശ്രമം. ലീഗ് നേതൃത്വത്തിന് താത്പര്യമുള്ള വനിതാ ഓഫീസറെ നിയമിക്കാനുള്ള നീക്കവും ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

