
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. മോർച്ചറിയിലെ ഫ്രീസറിന്റെ ചെമ്പുകമ്പി മോഷണം പോയതോടെയാണ്, മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് പ്രതിസന്ധിയിലായത്. മോർച്ചറിയിൽ 16 മൃതദേഹങ്ങൾ വീതം സൂക്ഷിക്കാൻ പറ്റുന്ന രണ്ട് ഫ്രീസറുകളാണ് ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പ് ഒന്നിന്റെ ചെമ്പുകമ്പി കോയിൽ മോഷ്ടാക്കൾ മുറിച്ചുകൊണ്ട് പോയതോടെ ആണ് മോർച്ചറിയുടെ പ്രവർത്തനം താളം തെറ്റിയത്.
also read:യുവതിയോട് അപമര്യാദയായി പെരുമാറി; കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി
ഫ്രീസറുകൾ ഒന്നിടവിട്ട് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായി. ഒരാഴ്ചയായി ഒരു ഫ്രീസർ തുടർച്ചയായി പ്രവർത്തിക്കുകയാണ്. അതിനാൽ ഇതും ഏത് നിമിഷവും തകരാറിലാകുവാനുള്ള സാധ്യതയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. ഫ്രീസർ ഇടയ്ക്കിടെ വൃത്തിയാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ആരും ഏറ്റെടുക്കാത്ത 11 മൃതദേഹങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. വലിയ ദുരന്തമോ അപകടമോ വന്നാൽ സ്ഥിതിഗതി ആകെ വഷളാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
എന്നാലിതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെയോ മന്ത്രി കെ മുരളീധരന്റെയോ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

