
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ക്യാമ്പിനെതിരെ കെപിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് ബി എ അബ്ദുൾ മുത്തലിബ്. മൂന്നുദിവസം കൂടുതൽ പ്രതിനിധികളെ വെച്ച് ക്യാമ്പ് നടത്തി എന്ന കണക്ക് കാണിക്കാൻ ശ്രമിച്ചു എന്നുള്ളതല്ലാതെ സംഘടനയ്ക്ക് പ്രയോജനമുള്ള യാതൊന്നും ആ ക്യാമ്പിൽ നടന്നിട്ടില്ലെന്നും അബ്ദുൾ മുത്തലിബ് പോസ്റ്റിൽ കുറിച്ചു.
കൂടുതൽ ആൾക്കാരെ വെച്ച് ക്യാമ്പ് നടത്തിയെന്ന പ്രശംസ പിടിച്ചുപറ്റുക എന്നതു മാത്രമായിരുന്നു അവിടുത്തെ ലക്ഷ്യം. വന്ന എല്ലാ പ്രതിനിധികൾക്കും ഒരു കൺവെൻഷൻ എന്നതുപോലെ മാത്രമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ കാലങ്ങളിലൊക്കെ സംഘടനാപ്രമേയം അവതരിപ്പിച്ചിരുന്നത് വൈസ് പ്രസിഡന്റുമാരായിരുന്നു എന്നാൽ ഇത്തവണ അവരെയൊക്കെ ഒഴിവാക്കി ഇഷ്ടക്കാരായ ജനറൽ സെക്രട്ടറിമാരെ വെച്ച് പ്രമേയങ്ങൾ അവതരിപ്പിച്ചു. ആലപ്പുഴയിൽ വച്ച് നടന്ന ഒരു ക്യാമ്പിൽ പ്രധാനപ്പെട്ട ഒരു റോളും സംഘടനയുടെ വൈസ് പ്രസിഡണ്ടും കായംകുളത്തെ മുൻ സ്ഥാനാർഥിയുമായ അരിതാ ബാബുവിന് നൽകിയില്ല. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകാമെന്ന വാക്ക് പാലിച്ചില്ല എന്ന് വയനാട് നിന്നുള്ള പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. അപ്പോൾ 83 ലക്ഷം രൂപ പിരിഞ്ഞു കിട്ടി എന്ന് മറുപടി മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ എല്ലാ പ്രമേയങ്ങളിലും ചർച്ച ഉണ്ടാകാറുണ്ട്. പ്രമേയ ചർച്ചകളാണ് ഒരു ക്യാമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. എന്നാൽ പ്രതിനിധികൾക്ക് അതിനുള്ള അവസരം നൽകിയില്ലെന്നും പോസ്റ്റിൽ പറയുന്നു. സംഘടന പ്രമേയത്തിൽ ക്യാമ്പിന്റെ പേരോ ക്യാമ്പിന്റെ തീയതിയോ ഒന്നുമുണ്ടായിട്ടില്ല. തുടർച്ചയായി നടന്നു പോകുന്ന ഈ ക്യാമ്പിൽ പലപ്പോഴും സംസ്ഥാന പ്രസിഡന്റ് ഉണ്ടായിരുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുൾ മുത്തലിബ് കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here