
കെപിസിസി അധ്യക്ഷനെ ഉൾപ്പെടെ മാറ്റിക്കൊണ്ട് സംസ്ഥാന കോൺഗ്രസിൽ സമഗ്ര അഴിച്ചുപണിയാണ് ഹൈക്കമാൻഡ് നടത്തിയത്. നേതൃമാറ്റത്തിന്റെ പേരിൽ ഇടഞ്ഞുനിന്ന കെ സുധാകരനെ അനുനയിപ്പിച്ചു കൊണ്ടാണ് കണ്ണൂരിൽ നിന്ന് തന്നെയുള്ള സണ്ണി ജോസഫിന് അധ്യക്ഷസ്ഥാനത്തേക്ക് നറുക്ക് വീണത്. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും എ.പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവരെ വർക്കിംഗ് പ്രസിഡന്റ്മാരായും നിയമിച്ചു.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് സംസ്ഥാന കോൺഗ്രസിൽ കോൺഗ്രസ് ദേശീയ നേതൃത്വം സമഗ്ര അഴിച്ചു പണി നടത്തിയത്. ക്രൈസ്തവസഭകളുടെ പ്രതിനിധിയായി ആന്റോ ആന്റണിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും സഭ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്ന് ദേശീയ നേതൃത്വം പിൻവലിഞ്ഞത്.
ALSO READ: മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
രാഹുൽ ഗാന്ധിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അധ്യക്ഷസ്ഥാനത്ത് കടിച്ചു തൂങ്ങാൻ ഇല്ലെന്ന് കെ സുധാകരൻ നിലപാട് അറിയിച്ചതോടെ പകരക്കാരനെ തേടിയുള്ള ചർച്ചകളും സജീവമായി. ഒടുവിൽ സുധാകരൻ തന്നെയാണ് തന്റെ വിശ്വസ്തനും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിന്റെ പേര് നേതൃത്വത്തിന് മുമ്പിൽ വച്ചത്. മറ്റ് പ്രവർത്തകസമിതി അംഗങ്ങളും മുൻ പിസിസി അധ്യക്ഷൻമാരും സണ്ണി ജോസഫിന് പിന്തുണ അറിയിച്ചതോടെ നേതൃത്വം തീരുമാനം ഉറപ്പിക്കുകയായിരുന്നു. കെ സുധാകരനെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാക്കി.
അതേസമയം അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനർ ആക്കിയതോടെ ഇടഞ്ഞു നിൽക്കുന്ന വെള്ളാപ്പള്ളിയേയും ഈഴവ സമുദായത്തെയും വിശ്വാസത്തിൽ എടുക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കെ സി വേണുഗോപാലിന്റെ വിശ്വസ്തനായ എ പി അനിൽകുമാറും യുവ മുസ്ലിം പ്രാധിനിത്യം പരിഗണിച്ച് ഷാഫി പറമ്പിലും വർക്കിംഗ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടംപിടിച്ചു. അതേസമയം ആന്റോ ആന്റണിയെ പ്രവർത്തകസമിതിയിലേക്ക് പരിഗണിച്ചെങ്കിലും അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്നതിലുള്ള കടുത്ത അതൃപ്തിയെ തുടർന്ന് ഈ ക്ഷണം ആന്റോ നിരസിച്ചതായാണ് വിവരം. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ മാത്രം നിലനിർത്തിക്കൊണ്ട് മറ്റ് എല്ലാ പദവികളിലും പുതുമുഖങ്ങളെ പരിഗണിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here