എ ഐ സി സിയെ നാണംകെടുത്തി കെ സുധാകരന്‍; രാഹുൽ മാങ്കൂട്ടത്തിലിന്റെയും ദീപികയുടെയും ഉപദേശം കേള്‍ക്കുമോ നേതാക്കള്‍

kpcc-leadership-issue

ആന്റോ ആന്റണിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള എ ഐ സി സി തീരുമാനത്തിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. നേതൃമാറ്റത്തെക്കുറിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. എന്നാല്‍, ആ വക നിര്‍ദേശങ്ങള്‍ ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. മാത്രമല്ല, തന്റെ പദവി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയും കൈവിടുന്നില്ല.

പദവിയില്‍ നിന്ന് മാറാന്‍ തനിക്ക് അനാരോഗ്യമില്ലെന്നും അങ്ങനെയുണ്ടെന്ന് വരുത്താന്‍ കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പ് മനഃപൂര്‍വം ശ്രമിക്കുന്നുവെന്നും സുധാകരൻ കട്ടായം പറയുന്നു. തന്നെ മൂലയ്ക്കിരുത്താന്‍ നോക്കുന്നത് സംസ്ഥാനത്തെ ഒരു നേതാവാണെന്നുമായിരുന്നല്ലോ ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ പ്രതികരണം. സമ്പൂര്‍ണ നേതൃമാറ്റം എന്ന നിലയിലാണ് സുധാകരനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് നീങ്ങിയത്. എന്നാല്‍, പരസ്യ പ്രതികരണത്തിലൂടെ തങ്ങളുടെ നീക്കം തള്ളിക്കളഞ്ഞ കെ സുധാകരന്റെ ഇടപെടലില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Read Also: ബത്തേരി സഹകരണ ബാങ്കിലെ നിയമനക്കോഴ: ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്‌

മാറ്റത്തിന്റെ പ്രതിരൂപങ്ങള്‍ എന്ന നിലയില്‍ ഗ്രൂപ്പുകളെ അപ്രസക്തമാക്കിയാണല്ലോ കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനായതും വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതും. ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസിനെ ചലിപ്പിക്കാന്‍ തങ്ങള്‍ക്കാകുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ തുടക്കത്തില്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മൈക്കിനു വേണ്ടി രണ്ടുപേരും കടിപിടി കൂടിയതും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയതില്‍ പരസ്യമായി കെ സുധാകരന്‍ അസഭ്യം വിളിച്ചതും ലോകം കണ്ടതാണ്. ഈ അസ്വാരസ്യം ബലപ്പെട്ടതോടെ കെ സുധാകരനെ മാറ്റാന്‍ വി ഡി സതീശന്‍ കാര്യമായി കരുക്കള്‍ നീക്കുന്നുവെന്ന വാര്‍ത്തകള്‍ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ ചരടുവലിക്കു പിന്നിലും വി ഡി സതീശന്റെ കൈകളുണ്ടെന്ന വാര്‍ത്തകള്‍ ശക്തമാണ്.

ആന്റോ ആന്റണിയെ കെ പി സി സി അധ്യക്ഷനാക്കാനാണല്ലോ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ നടക്കുന്നത്. കെ പി സി സി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ കത്തോലിക്ക സഭ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക രംഗത്തെത്തിയത് കോണ്‍ഗ്രസിന് ഇരട്ടപ്രഹരമാണ് ഏല്‍പ്പിച്ചത്. എത്ര മന്ത്രി വേണം, കെ പി സി സി അധ്യക്ഷന്‍ വേണം എന്ന് പറയാന്‍ കത്തോലിക്ക സഭ ഉദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസിലെ അന്തഃഛിദ്രങ്ങളും അധികാരക്കൊതിയും പരിഹരിക്കാന്‍ പ്രാപ്തിയുള്ളയാളെ അധ്യക്ഷനാക്കിയാല്‍ നല്ലതെന്നും സഭയുടെ മുഖപ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read Also: ആൻ്റോ ആൻ്റണിയുടെ തട്ടകമായ പൂഞ്ഞാറിൽ സുധാകരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ

‘അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം’ എന്ന തലക്കെട്ടില്‍ വന്ന ദീപിക എഡിറ്റോറിയൽ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നതാണ്. ചെറിയ സ്ഥാനമാനങ്ങള്‍ക്കും സ്റ്റേജിലൊരു ഇരിപ്പിടത്തിന് പോലും കോണ്‍ഗ്രസിലുണ്ടാകുന്ന തിക്കിത്തിരക്ക് എക്കാലത്തും പാര്‍ട്ടിയുടെ വിലകെടുത്തി, മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിക്ക് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത്, അടുത്ത തവണ ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോള്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ആഭ്യന്തര കലാപമാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിലെത്തിയിരിക്കുന്നത് എന്നിങ്ങനെ പരിഹസിക്കാനും ദീപിക മറന്നില്ല.

അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തമ്മിലടിയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പക്വത കാണിക്കണം, വാര്‍ത്താമുഖമാകാനാണ് നേതാക്കള്‍ക്ക് താല്‍പര്യം, യുവ നേതാക്കള്‍ക്ക് ഒന്നും പറയാന്‍ ഇല്ലാഞ്ഞിട്ടല്ല, ആ വിമര്‍ശനം കൂടി താങ്ങാനുള്ള ശേഷി പാര്‍ട്ടിക്കില്ല എന്നിങ്ങനെ കടുപ്പിച്ചുപറയാന്‍ രാഹുല്‍ തയ്യാറായി.

Read Also: എ രാജക്ക് എംഎൽഎ ആയി തുടരാം: ദേവികുളം തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് സുപ്രീം കോടതി

സ്വന്തം തട്ടകത്തിലെ യുവാക്കള്‍ക്ക് വരെ മുതിര്‍ന്ന നേതാക്കളെ പക്വത പഠിപ്പിക്കേണ്ടിവരുന്നു. ഒരു സഭയുടെ പത്രം രാഷ്ട്രീയ ക്ലാസ് എടുത്തുനല്‍കേണ്ട, എന്തു ചെയ്യണമെന്നറിയാതെ ഒരു പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം നില്‍ക്കേണ്ടിവരുന്ന അവസ്ഥ പരമദയനീയമാണ്. ഈ വ്യത്യസ്തമായ പോരാട്ടം കോണ്‍ഗ്രസിലല്ലാതെ മറ്റെവിടെ കാണും. തങ്ങളുടെ പാര്‍ട്ടി ജനാധിപത്യ പാര്‍ട്ടിയാണെന്നും ആര്‍ക്കും എന്തും പറയാമെന്നും പറഞ്ഞ് ഈ വിഷയത്തിലും പതിവു തടിയൂരലല്ല കോണ്‍ഗ്രസ് നേതൃത്വം കാണിക്കേണ്ടത്. തങ്ങളുടെ പാർട്ടി എത്തിനില്‍ക്കുന്ന ഗതികേട് മാറ്റാന്‍ ശക്തമായി ഇടപെടുകയാണ് വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News