വിദ്യാർത്ഥിയെ ബസിൽനിന്നു ഇറക്കിവിട്ടു; വനിതാ കണ്ടക്ടറെ KSRTC ഒളിപ്പിക്കുകയാണെന്ന് ആരോപണം

കീറിയ നോട്ട് നൽകിയെന്ന പേരിൽ വിദ്യാർത്ഥിയെ ബസിൽനിന്നു ഇറക്കിവിട്ട വനിതാ കണ്ടക്ടറെ കെ.എസ്.ആർ.ടി.സി ഒളിപ്പിക്കുകയാണെന്ന് ആരോപണം. വകുപ്പുതല അന്വേഷണം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടക്ടറെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടി സംശയം പ്രകടിപ്പിച്ച വനിതാ കണ്ടക്ടറെ വിജിലൻസ് സംഘം വിളിച്ചുവരുത്തിയിരുന്നെങ്കിലും കുട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടർ മാസ്‌ക് വച്ചിരുന്നതായി കുട്ടി മൊഴികൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരം-കോവളം ബൈപ്പാസിൽ ആക്കുളം ഭാഗത്തുവച്ചാണ് എട്ടാംക്ലാസ് വിദ്യാർഥിയെ ബസിൽ നിന്നും ഇറക്കിവിട്ടത്. ആക്കുളം എം.ജി.എം. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി.

എം.ജി.എമ്മിന് സമീപത്തെ സ്റ്റോപ്പിൽ നിന്നും കയറി കുട്ടി 20 രൂപ ടിക്കറ്റ് എടുക്കാൻ നൽകിയിരുന്നു. നോട്ട് കീറിയതാണെന്ന് പറഞ്ഞ് കണ്ടക്ടർ അടുത്ത സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണ് പരാതി. ഏറെനേരം വെയിലത്ത് നിന്ന് തളർന്ന കുട്ടിയെ ബൈക്ക് യാത്രക്കാരനാണ് സഹായിച്ചത്.

സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സി. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച് ഡിപ്പോകളിലെ ബസുകൾ മാത്രമാണ് ഈ ഭാഗത്ത് കൂടി ഓടുന്നത്. പരാതി ഉണ്ടായ ദിവസം ഇതുവഴി കടന്നുപോയ ബസുകളും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും എളുപ്പം കണ്ടെത്താനാകും. ഓരോ ഡിപ്പോയിൽ നിന്നുള്ള ട്രിപ്പ് ഷീറ്റുകളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകും. കൃത്യമായി പരിശോധിച്ചാൽ കണ്ടക്ടറെ കണ്ടെത്താമെന്നിരിക്കെ മനപ്പൂർവം ഒളിപ്പിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here