
കെഎസ്‌യുവിൽ പോര് മുറുകുന്നു. മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് എതിരെ എറണാകുളം ജില്ലാ പ്രസിഡൻ്റ് കൃഷ്ണ ലാൽ രംഗത്തെത്തി. കെഎസ്‌യു ഗ്രൂപ്പ് മാനേജർമാരോടും നേതാക്കന്മാരോടും ചിലത് പറയാനുണ്ടെന്നും കൃഷ്ണ ലാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു വിമർശനം.
ആർഎസ്‌എസ് ബന്ധമുള്ള അഭിഭാഷകനെ ഹൈക്കോടതിയിലെ ഗവ. പ്ലീഡറാക്കിയതിനെയും കൃഷ്ണ ലാൽ പിന്താങ്ങി. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടിൽ എന്താണ് തെറ്റെന്ന് കൃഷ്ണ ലാൽ ചോദിച്ചു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല എന്നും സംസ്ഥാന പ്രസിഡന്റിനെ എറണാകുളം ജില്ലാ പ്രസിഡൻ്റ് താക്കീത് ചെയ്തു.
അതേസമയം കെഎസ്‌യുവിനെ അപഹസിച്ച മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. മുഖ്യമന്ത്രി വി ഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എറണാകുളം ഡിസിസിക്ക് മുന്നിൽ ബാനർ പ്രത്യക്ഷപ്പെട്ടു. ചരിത്രം മറക്കാൻ തങ്ങൾ തയ്യാറല്ലെന്നും നിങ്ങളെയും മറക്കാൻ അനുവദിക്കില്ലെന്നുമാണ് ബാനറിൽ. കൂടാതെ കെഎസ്‌യുക്കാരെ തല്ലിച്ചതയ്ക്കുന്നവരെ നിയമിക്കുന്നതിൽ കെഎസ്‌യുവിന് കാര്യം ഉണ്ടെന്നും ബാനറിൽ എഴുതിയിട്ടുണ്ട്. കെഎസ്‌യു എറണാകുളം അസംബ്ലി ഭാരവാഹികളുടെ പേരിലാണ് ബാനർ. ഇന്നലെ രാത്രി സ്ഥാപിച്ച ബാനർ രാവിലെ ആയപ്പോഴേക്കും അപ്രത്യക്ഷമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

