
നോമ്പ് മുറിക്കാനായി പള്ളിയിലേക്ക് പോകാൻ തയ്യാറായി നിന്ന കെ എസ് യു മലപ്പുറം ജില്ലാ സെക്രട്ടറിയെ എറണാകുളം ജില്ലാ പ്രസിഡന്റ് തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ പ്രതിസ്ഥാനത്ത് ഒരു എസ് എഫ് ഐക്കാരനോ ഇടത് അനുഭാവിയോ ആയിരുന്നെങ്കിൽ ഇവിടെ ചിലർ കലാപം ഉണ്ടാക്കിയേനെയെന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ശ്രീകാന്ത് പി കെയുടെ കുറിപ്പാണ് വൈറലായത്. കുറിപ്പ് വിശദമായി താഴെ വായിക്കാം:
ഒരു പക്ഷെ ചെറിയൊരു വ്യത്യാസമുണ്ടായിരുന്നെങ്കില്‍ കേരളം ഈ ആഴ്ച മുഴുവന്‍ ഞെട്ടി വിറക്കാന്‍ പോകുമായിരുന്ന ഒരു സംഭവം നാട്ടില്‍ നടന്നിട്ട് 48 മണിക്കൂര്‍ ആവാറായി. കേരള പോളിറ്റിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല, ശാന്തം. സന്തോഷം.
റമദാന്‍ നോമ്പുമെടുത്ത് ക്ഷീണിതനായി നില്‍ക്കുന്ന, നോമ്പ് തുറക്കാന്‍ പള്ളിയിലേക്ക് പോകാനായി തയ്യാറായി നില്‍ക്കുന്ന കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിനെ മദ്യ ലഹരിയില്‍ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണ ലാലും സംഘവും കാറില്‍ കടത്തി കൊണ്ട് പോയി വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മുഖത്ത് കാര്‍ക്കിച്ച് തുപ്പി. തനിക്ക് നോമ്പുണ്ടെന്നും ഉപദ്രവിക്കരുതെന്നും അപേക്ഷിച്ചിട്ടും കൂടുതല്‍ ശക്തമായി ഇടി തുടര്‍ന്നു. എറണാകുളം ജില്ലയില്‍ കണ്ടാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. മര്‍ദ്ദനമേറ്റ കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറി നിയാസ് കൊടുത്ത പരാതിയില്‍ അദ്ദേഹം തന്നെ എഴുതിയ വാചകങ്ങളാണ് ഇത്.
ഈ വാര്‍ത്ത പരാതിയുടെ പകര്‍പ്പോട് കൂടി ഇന്നലെ തന്നെ പുറത്ത് വന്നതാണ്. പക്ഷേ നിഷ്പക്ഷ കേരളം അങ്ങേയറ്റത്തെ ‘സെക്കുലര്‍ ബോധത്തോടെ’ അതൊരു ‘പിള്ളേര് തമാശ’യെന്നോണം ചിരിച്ചു തള്ളി.
ഇനി കെ.എസ്.യുവിന്റെ ആ മലപ്പുറം ജില്ലാ സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റത് ഏതേലും എസ്.എഫ്.ഐക്കാരനില്‍ നിന്നാണെന്ന് കരുതുക. എസ്.എഫ്.ഐ പോലുമാകണമെന്നില്ല ഫെയ്‌സ് ബുക്കില്‍ ഏതേലും കാലം ചെങ്കൊടി പോസ്റ്റ് ചെയ്ത ഒരുത്തനായാലും മതി. വ്രത ശുദ്ധിയോടെ നോമ്പ് നോറ്റ്, നോമ്പ് മുറിക്കാനും നിസ്‌കരിക്കാനുമായി പള്ളിയിലേക്ക് പോയി കൊണ്ടിരുന്ന കെ.എസ്.യു മലപ്പുറം ജില്ലാ സെക്രട്ടറിക്ക് നേരെയുള്ള കമ്മ്യൂണിസ്റ്റ് കാട്ടാളന്മാരുടെ ആക്രമണത്തെ കുറിച്ചും, എസ്.എഫ്.ഐയുടെയും തദ്വരാ സി.പി.ഐ.എമ്മിന്റെയും ഇസ്ലാമോഫോബിയയേയും കുറിച്ചുള്ള ഖണ്ഡകാവ്യങ്ങള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടേനെ.
ജമാ അത്തെ ഇസ്ലാമി തുടങ്ങി വെക്കുകയും മുസ്ലീം ലീഗും കോണ്‍ഗ്രസും ഏറ്റെടുക്കുകയും ചെയ്ത് കൊണ്ട് കേരളത്തില്‍ അതൊരു വലിയ മത പ്രശ്‌നമായി നിസ്സംശയം മാറ്റുമായിരുന്നു. വി.ഡി സതീശന്‍ മുതല്‍ രാഹുല്‍ മാംങ്കൂട്ടത്തില്‍ വരെ വാര്‍ത്താ സമ്മേളനം നടത്തി എസ് എഫ്.ഐയുടെയും സി.പി.ഐ.എമ്മിന്റെയും മുസ്ലിം വിരുദ്ധതയും, റമദാന്‍ കാലത്ത് വിശ്വാസിയായ ഒരു മുസ്ലീമിനോട് ചെയ്ത കൊടും പാതകവുമാക്കി ആവര്‍ത്തിച്ച് കേരളത്തില്‍ കലാപം നടത്തിയേനെ. മീഡിയാ വണ്ണിലെ ഇരുട്ട് മുറി സംഘം പണ്ട് കിര്‍ഗിസ്ഥാനില്‍ സ്റ്റാലിന്റെ കാലത്ത് ഇത് പോലൊരു സംഭവമുണ്ടായിട്ടുണ്ടെന്നും, ഇത് കമ്യൂണിസ്റ്റുകാരുടെ ജീനിലുള്ളതാണെന്നുമൊക്കെയുള്ള വാട്‌സ് ആപ് ഫോര്‍വേര്‍ഡ് സ്വന്തം കണ്ടെത്തലെന്നോണം ആധികാരികമായി പ്രസ്താവിച്ചേനെ.
ഇനി കെ.എസ്.യുക്കാരനെ ആക്രമിച്ച എസ്.എഫ്.ഐക്കാരന്‍ ആകണമെമെന്ന് പോലുമില്ല. രണ്ട് എസ്.എഫ്.ഐക്കാരായിരുന്നുവെങ്കിലും പാര്‍ടിയിലെ ‘മാപ്ലാവുകളുടെ’ അവസ്ഥയെന്ന ഭാഷയില്‍ സൈബര്‍ സുഡാപ്പികളും, മുസ്ലിം വിരുദ്ധതയുടെ കമ്യൂണിസ്റ്റ് ചരിത്രമെന്ന ഭാഷയില്‍ ഉത്തരകാല ബുദ്ധിജീവികളും പോസ്റ്റുകള്‍ പറത്തിയേനെ.
ഭാഗ്യത്തിന് ഇരു ഭാഗത്തും ഒരു കമ്യൂണിസ്റ്റ്കാരന്‍ അല്ലാത്തത് കൊണ്ട് നാട് കൈച്ചിലായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here